
റാഞ്ചി: ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഹേമന്ത് സോറന് കത്തയച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണ്. അവരെ നേരിൽക്കണ്ട് ആശങ്കകൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും രാഹുൽ വ്യക്തമാക്കി.
പിന്നാലെ ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ഓഫീസിൽ (ജെ.എസ്.എസ്.സി) സംസ്ഥാന സി.ഐ.ഡി സംഘം റെയ്ഡ് നടത്തി. ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് റെയ്‌ഡെന്നും വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും സി.ഐ.ഡി അഡിഷണൽ ഡയറക്ടർ ജനറൽ മനോജ് കൗശിക് അറിയിച്ചു. കേസിൽ മുൻ ജെ.പി.എസ്.സി ചെയർമാൻ എൽ കിയാങ്‌തെ ഉൾപ്പടെ 20 പേരെ കസ്റ്റഡിയിലെടുത്തു. അതിനിടെ സർക്കാർ പ്രതിഷേധക്കാരെ നാലാംവട്ട ചർച്ചയ്ക്ക് ക്ഷണിച്ചു.
ജെ.പി.എസ്.സി, ജെ.എസ്.എസ്.സി പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കുക, വിവാദ പരീക്ഷകൾ റദ്ദാക്കുക, ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജൂലായ് 29 മുതൽ വിദ്യാർത്ഥികൾ സമരം നടത്തിവരുന്നത്. സർക്കാർ നേരത്തെ ചില പരീക്ഷകൾ റദ്ദാക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോലം കത്തിച്ചു
രാഹുലിന്റെ ഇടപെടലിലും പ്രതിഷേധക്കാർ തൃപ്തരായില്ല. സമരം കൂടുതൽ ശക്തമാക്കി. മുഖ്യമന്ത്രിക്കുമേൽ രാഹുൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് ആരോപിച്ച് സമരക്കാർ ഇന്നലെയും രാഹുലിന്റെയും സോറന്റെയും കോലം കത്തിച്ചു. സഖ്യസർക്കാരിൽ സമ്മർദ്ദം ചെലുത്താതെ കത്തയയ്ക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് ബി.ജെ.പിയും വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |