
ന്യൂഡൽഹി: സെപ്‌തംബർ 5ന് ഡൽഹിയിൽ സി.ജെ.പി (കോക്രോച്ച് ജനത പാർട്ടി) നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധസമരം തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അനിഷ്‌ടസംഭവങ്ങളുണ്ടാകുമെന്ന് മുൻകൂട്ടി അനുമാനിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. റിട്ടേയർഡ് ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ രാജേന്ദ്ര സിംഗ് സമർപ്പിച്ച ഹർജിയിലാണിത്. സംഘാടകരായ സി.ജെ.പി ഇതുവരെ പൊലീസിന്റെ അനുമതി തേടിയിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
സെപ്‌തംബർ 12,13 തീയതികളിൽ ബ്രിക്‌സ് ഉച്ചകോടി ഡൽഹിയിൽ നടക്കുന്ന സാഹചര്യമുണ്ട്. ലോകനേതാക്കൾ വരുന്ന സമയമായതിനാൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യവുമുണ്ടാകും. ഈ പശ്ചാത്തലത്തിൽ സമരം സെപ്‌തംബർ 15 വരെയെങ്കിലും മാറ്റേണ്ടതാണെന്ന് ഹർജിക്കാരൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ആശങ്കകൾ കേന്ദ്രസർക്കാരിനെയും ഡൽഹി പൊലീസിനെയും അറിയിക്കാൻ ഹർജിക്കാരനോട് പറഞ്ഞു.
എഫ്.ഐ.ആറുകൾ പിൻവലിക്കാൻ കേന്ദ്രം
ജൂലായ് 20ലെ വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട 13 കേസുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ. സുപ്രീംകോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച് കേസുകൾ റദ്ദാക്കണമെന്ന് ഡൽഹി പൊലീസ് അപേക്ഷ നൽകി. ജന്തർ മന്ദർ സമരത്തിൽ ഗുരുതര ക്രമിനിൽ പശ്ചാത്തലമുള്ള 2873 പേർ എത്തിയിരുന്നു. അവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. ഇന്നലെ ഇക്കാര്യം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പരിക്കേറ്റവർ അടക്കം ഒത്തുതീർപ്പിന് തയ്യാറാണെങ്കിൽ കേസുകൾ റദ്ദാക്കുന്നതിൽ കോടതിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചു. അപേക്ഷ പിന്നീട് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |