
ന്യൂഡൽഹി: അവിവാഹിതരായ പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം മോശം ധാർമിക സ്വഭാവത്തിന്റെ പ്രതിഫലനമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ മൻമോഹൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഗജുല തിരുപ്പതി എന്ന വ്യക്തി നൽകിയ അപ്പീലിൽ വിധി പ്രസ്താവിച്ചത്. ഇദ്ദേഹത്തിന്റെ പൊലീസ് കോൺസ്റ്റബിൾ നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ടുണ്ടായ ക്രിമിനൽ കേസിൽ കുറ്റാരോപിതനായ ഇയാളുടെ നിയമനം റദ്ദാക്കുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിനെ തുടർന്നാണ് യുവാവിന് ജോലിയിൽ പ്രവേശിക്കാൻ കഴിയാതിരുന്നത്. പൊലീസ് കോൺസ്റ്റബിളായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിക്ക് നിയമനം നൽകാൻ സുപ്രീം കോടതി തെലങ്കാന സംസ്ഥാന പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡിനോട് നിർദേശിച്ചു, പരസ്പര സമ്മതത്തോടെയുള്ള അവിവാഹിതരായ രണ്ടുപേർക്കിടയിലെ ശാരീരിക ബന്ധം നിയമവിരുദ്ധമാക്കുന്ന നിയമം നിലവിലില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
2014-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. എന്നാൽ കേസ് പിന്നീട് 2015-ൽ ഇരുപക്ഷവും തമ്മിലുള്ള ഒത്തുതീർപ്പിനെ തുടർന്ന് അദാലത്തിൽ തീർപ്പാക്കിയിരുന്നു. ഹർജിക്കാരനും പരാതിക്കാരിയും അയൽവാസികളാണ്. നാല് വർഷത്തോളം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ സാധിച്ചിരുന്നില്ല. വിവാഹം കഴിക്കാനായില്ലെങ്കിൽ അത് വഞ്ചനയായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |