
ന്യൂഡൽഹി: ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ഡൽഹിയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മയായ ഇന്ത്യ സഖ്യത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. മൂന്നാം മോദി സർക്കാർ അധികനാൾ മുന്നോട്ടുപോകില്ലെന്നും പ്രതിപക്ഷ സഖ്യത്തെ തകർക്കാൻ എൻഡിഎ സർക്കാർ കഴിയുന്നതൊക്കെ ചെയ്യുമെന്നും അതിനെ അതിജീവിച്ച് സഖ്യത്തിന് മുന്നോട്ടുപോകാൻ സാധിക്കുമെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. കോൺഗ്രസിനെതിരെ സഖ്യത്തിലെ മറ്റ് പാർട്ടികൾ പറയുന്നതിനെ പുഞ്ചിരിയോടെ, പൂർണ സന്തോഷത്തോടെ സ്വീകരിക്കുന്നതിന് താൻ തയ്യാറാണെന്നും കോൺഗ്രസിന്റെ ചുമതലയാണ് സഖ്യത്തെ ഒന്നിപ്പിച്ച് നിർത്തുന്നതെന്നും രാഹുൽ അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പിൽ വോട്ട് ചോർച്ചയെക്കുറിച്ചും അട്ടിമറിയെക്കുറിച്ചും സഖ്യത്തിലെ പ്രധാന പല നേതാക്കൾക്കും ഉറപ്പില്ലെന്നും എന്നാൽ തനിക്ക് നൂറ് ശതമാനം അത് ഉഫപ്പാണെന്നും രാഹുൽ വ്യക്തമാക്കി. മമത ബാനർജിക്ക് ഇതെക്കുറിച്ച് 90 ശതമാനം സംശയമാണുള്ളതെന്നും ഉദ്ദവ് താക്കറെ, തേജസ്വി യാദവ് എന്നിലർക്ക് 40 ശതമാനം വീതമേ സംശയമുള്ളൂവെന്നും രാഹുൽ പറഞ്ഞു. പരമ്പരാഗത രാഷ്‌ട്രീയ ശൈലി വിജയിക്കില്ലെന്നും ഭരണകൂടത്തിന്റെ എല്ലാ സംവിധാനവും ബിജെപിക്ക് അനുകൂലമാണെന്നും രാഹുൽ ഉറപ്പിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിപക്ഷ നേതാക്കളുടെ അക്കൗണ്ടുകൾ അടിച്ചമർത്തപ്പെടുകായണെന്നും തന്റെ യൂട്യൂബ് ചാനലിന് 10 ദശലക്ഷ ഫോളോവേഴ്‌സ് ഉണ്ടായിട്ടും അത് തടഞ്ഞുവച്ചിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തെ നിയമസംവിധാനവും ഉദ്യോഗസ്ഥരും, മാദ്ധ്യമങ്ങളും എല്ലാം ഭരണകൂടത്തിനൊപ്പമാണെന്ന് രാഹുൽ ആരോപിച്ചു.
ജനങ്ങളുടെ കനത്ത രോഷം ഈ സർക്കാർ വീഴാൻ കാരണമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭയം വെടിഞ്ഞ് എല്ലാവരും പ്രതിരോധത്തിന്റെ പാത സ്വീകരിച്ചാൽ ബിജെപിയെ തളർത്താമെന്ന് രാഹുൽ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ കേരളത്തിലെ കാര്യത്തിൽ തന്റെ അഭിപ്രായവും രാഹുൽ ഗാന്ധി വ്യക്തമാക്കി. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ തനിക്കാവില്ല, അതിന് താൻ തയ്യാറല്ല. തനിക്ക് അദ്ദേഹവുമായി വ്യക്തമായ രാഷ്‌ട്രീയ പോരാട്ടമുണ്ട്. ഇത്തരം യാഥാർത്ഥ്യങ്ങളെ മനസിലാക്കി ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകണം. ബിജെപി, ആർഎസ്എസ് എന്നിവയുടെ രാഷ്‌ട്രീയ വീക്ഷണത്തോട് പൂർണമായി വിയോജിക്കുന്നു. തലവെട്ടേണ്ടിവന്നാലും കോൺഗ്രസ് പ്രവർത്തകർ ആർഎസ്എസിന് മുന്നിൽ തലകുനിക്കില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |