മുംബയ്: ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിനുനേരെ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 ഓടെ പഞ്ചാബിൽ നിന്ന് മഹാരാഷ്ട്രയിലെ നന്ദെദിൽ എത്തിയതായിരുന്നു അദ്ദേഹം.
നന്ദെദ് സാഹിബിലുള്ള മാതാ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം നടന്നത്. കൂർത്ത ആയുധം ഉപയോഗിച്ച് അക്രമി സുഖ്ബീർ സിംഗിനെ ആക്രമിച്ചുവെന്നാണ് വിവരം. അദ്ദേഹത്തിന്റെ വലതുകൈയ്ക്കാണ് പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു. അക്രമിയെ സംഭവസ്ഥലത്തുവച്ച് തന്നെ പൊലീസ് പിടികൂടിയതായാണ് വിവരം. ആക്രമണം നടക്കുമ്പോൾ സുഖ്ബീർ സിംഗ് ബാദലിനൊപ്പം ഭാര്യയും അകാലിദൾ എംപിയുമായ ഹർസിമ്രത് കൗർ ബാദലുമുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകനാണ് സുഖ്ബീർ സിംഗ് ബാദൽ. 2024 ഡിസംബറിൽ അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് മുന്നിൽവച്ചും ബാദലിന് നേരെ വധശ്രമമുണ്ടായിരുന്നു. തോക്കുധാരിയായ ഒരാൾ അദ്ദേഹത്തിന് നേരെ വെടിയുതിർത്തെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
Shiromani Akali Dal leader Sukhbir Singh Badal, former Punjab Deputy Chief Minister, was attacked with a sharp weapon in Nanded, Maharashtra. He sustained injuries to his right arm and was hospitalized. A security officer was also injured while attempting to intervene. Police arrested the assailant at the scene, initiating an investigation into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |