
ചെന്നൈ: സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇന്ത്യയിലാദ്യമായി ഡ്രോൺ പട്രോളിംഗ് നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ടിവികെ സർക്കാർ അധികാരത്തിൽ വന്നയുടൻ പ്രഖ്യാപിച്ച 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്സിന്റെ' ഉദ്‌ഘാടനം നിർവഹിച്ചശേഷം ഇന്നലെ സംസാരിക്കുകയായിരുന്നു വിജയ്. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ലഹരിസംഘങ്ങളാണെന്നും ലഹരിയെന്ന വിപത്തിനെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌ത്രീകൾക്ക് ആത്മാഭിമാനത്തോടെയും ഭയമില്ലാതെയും ജീവിക്കാവുന്ന അന്തരീക്ഷം സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉടനടി നടപടിയുണ്ടാകുമെന്നും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും വിജയ് പറഞ്ഞു. 354 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ നീക്കിവച്ചത്. അടുത്ത ഘട്ടത്തിൽ 2500പേരെക്കൂടി ടാസ്‌ക് ഫോഴ്‌സിലേക്ക് നിയമിക്കും.
സിങ്കപ്പെൺ ടാസ്‌ക് ഫോഴ്സിന്റെ 12 സംഘങ്ങളാണ് ഇന്ന് മുതൽ തമിഴ്‌നാട്ടിലെ നഗരങ്ങളിൽ റോന്തുചുറ്റുന്നത്. ഫ്ലവർ ബസാർ, വാഷർമാൻപെട്ട്, പുളിയന്തോപ്പ്, അഡയാർ, ടി നഗർ, സെന്റ് തോമസ് മൗണ്ട്, അണ്ണാ നഗർ, കൊളത്തൂർ, കോയമ്പേട്, ട്രിപ്ലിക്കേൻ, മൈലാപ്പൂർ, കിൽപോത് എന്നീ സ്റ്റേഷൻ പരിസരങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം നിരീക്ഷണം നടത്തുന്നത്. ഓരോ മേഖലയിലെയും അസിസ്റ്റന്റ് കമ്മീഷണർമാർക്കാണ് സംഘങ്ങളുടെ ഉത്തരവാദിത്തം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |