
മുംബയ്: അമിതവേഗത്തിൽ സഞ്ചരിച്ച ബിഎംഡബ്യു കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം. യോഗേഷ് നേഗി (26), റെബേക്ക ജേക്കബ് (24) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അംഗദ് എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മുംബയ്-വഡോദര ഹൈവേയിലെ ബദലാപൂരിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായായിരുന്നു അപകടം. ജന്മദിനാഘോഷത്തിന് ശേഷം ലേറ്റ് നൈറ്റ് ഡ്രൈവിന് ഇറങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാർ 250 കിലോമീറ്ററിലധികം വേഗതയിലാണ് പാഞ്ഞിരുന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറുകയും പലതവണ തലകീഴായി മറിഞ്ഞ് റോഡരികിലേക്ക് വീഴുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകരുകയും എഞ്ചിൻ ഇളകി തെറിയ്ക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ ശരീരഭാഗങ്ങൾ റോഡിൽ ചിതറിത്തെറിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ബദലാപൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. പരിക്കേറ്റ യുവാവ് അബോധാവസ്ഥയിലായതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |