
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഈയാഴ്ച ആദ്യമുണ്ടായ ആക്രമത്തിൽ ഇവരെ കാണാതായി എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. കാണാതായ മൂന്നുപേരും മരിച്ചെന്ന് ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. മരിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവരുടെ മൃതദേഹങ്ങൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഡെക്ക് കാഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ചത്.
സെറ്റബല്ലോ എന്ന എണ്ണടാങ്കറിനുനേരെ അമേരിക്കയാണ് ആക്രമണം നടത്തിയത്. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാൻ തുറമുഖത്തുനിന്നുള്ള കപ്പലിനെ ആക്രമിച്ചതെന്നാണ് യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. സൈന്യത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ നാവികർ തയ്യാറായില്ലെന്നും സൈന്യം അറിയിച്ചു. അമേരിക്കൻ പോർവിമാനം തൊടുത്തുവിട്ട മിസൈൽ കപ്പലിന്റെ എൻജിൻ റൂമിൽ നേരിട്ട് പതിക്കുകയായിരുന്നു എന്നാണ് റിപ്പാേർട്ട്. ഇവിടെയുണ്ടായിരുന്നവരാണ് മരിച്ചത്. കപ്പലിൽ 24 ഇന്ത്യൻ പൗരന്മാരും നാല് വിദേശികളും ഉൾപ്പെടെ ആകെ 28 അംഗങ്ങളുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആക്രമത്തെത്തുടർന്ന് തീ പടർന്ന കപ്പലിൽ നിന്ന് ശേഷിക്കുന്നവരെ ഒമാനാണ് രക്ഷപ്പെടുത്തിയത്.
അതിനിടെ, അമേരിക്ക വീണ്ടും ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചു. ഇതുവഴിയുള്ള എല്ലാത്തതരത്തിലെ ഗതാഗതവും തടഞ്ഞുവെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കുനേരെ വെടിവയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |