
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയാക്കി ചിത്രീകരിച്ച നോർവീജിയൻ ദിനപത്രത്തിനെതിരെ വ്യാപക പ്രതിഷേധം. ഇന്ത്യയിലെ ഇന്ധന വില വർദ്ധനവുമായി ബന്ധപ്പെട്ട് ആഫ്റ്റൻ പോസ്റ്റൺ എന്ന പത്രത്തിൽ വന്ന ലേഖനത്തിനൊപ്പമുള്ള കാർട്ടൂണാണ് വിവാദമായത്.
പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്‌ക്കാനുപയോഗിക്കുന്ന പൈപ്പിനെ പാമ്പായും പ്രധാനമന്ത്രിയെ മകുടി ഊതുന്ന രീതിയിലുമാണ് കാർട്ടൂൺ.
'ബുദ്ധിമാനും അൽപം ശല്യക്കാരനുമായ മനുഷ്യൻ" എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. 2022ൽ സ്പാനിഷ് പത്രമായ ലാ വാൻഗാർഡിയയിലും സമാനമായ രീതിയിൽ കാർട്ടൂൺ വരച്ചിരുന്നു. കൊളോണിയൽ മനസ്ഥിതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് സമൂഹ മാദ്ധ്യമങ്ങളിലടക്കം വിമർശനമുയർന്നു.
2014ൽ ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ ഇന്ത്യയുടെ ഡിജിറ്റൽ, ഐ.ടി വളർച്ചയെക്കുറിച്ച് പറയവേ മകുടി ഊതിയിരുന്ന രാജ്യം ഇന്ന് എലികളെ (കമ്പ്യൂട്ടർ മൗസ്) നിയന്ത്രിക്കാനുള്ള ഉപകരണം ഉപയോഗിക്കുന്നുവെന്ന് മോദി പറഞ്ഞിരുന്നു. ഈ പരാമർശം വളച്ചൊടിച്ച് കാർട്ടൂൺ വരച്ചതാണെന്നുള്ള
വാദങ്ങളുമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി എന്തുകൊണ്ടാണ് ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതെന്ന നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങിന്റെ ചോദ്യം വിവാദമായിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരോ നോർവേയോ പ്രതികരിച്ചിട്ടില്ല.
# നോർവീജിയൻ മാദ്ധ്യമ പ്രവർത്തകയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ പൂട്ടി
ഓസ്‌ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ വിവാദം സൃഷ്ടിച്ച നോർവീജിയൻ മാദ്ധ്യമ പ്രവർത്തക ഹെല്ലെ ലിങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തു. ഹെല്ലെക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായ പിന്നാലെയാണിത്. അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാനുള്ള ഔദ്യോഗിക കാരണം വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ മാദ്ധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്നെന്ന് ആരോപിച്ചാണ് ഇവർ പ്രധാനമന്ത്രി പങ്കെടുത്ത പത്രസമ്മേളനത്തിനിടെ രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |