
ടെൽ അവീവ്: തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ ഇസ്രയേൽ തുടരുന്ന കരയാക്രമണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. നബാത്തിയേയ്ക്ക് സമീപമുള്ള തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ഉയരമേറിയ പാറക്കെട്ടിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന കോട്ടയിലൂടെ തെക്കൻ ലെബനനിലെ ഹിസ്ബുള്ള നീക്കങ്ങൾ നിരീക്ഷിക്കാനും ആക്രമണം നടത്താനും ഇസ്രയേലിന് കഴിയും.
26 വർഷത്തിനിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ഏറ്റവും വലിയ കടന്നുകയറ്റമാണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോട്ടയുടെ സമീപ പ്രദേശങ്ങളിൽ ഹിസ്ബുള്ളയുമായി ഇസ്രയേൽ ശക്തമായ ഏറ്റുമുട്ടൽ നടത്തുകയായിരുന്നു.
സഹ്റാനി നദിക്ക് തെക്കുള്ള ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേൽ മുന്നറിയിപ്പും നൽകി. ഏപ്രിൽ 16ന് യു.എസിന്റെ മദ്ധ്യസ്ഥതയിൽ ലെബനൻ-ഇസ്രയേൽ വെടിനിറുത്തൽ നിലവിൽ വന്നിരുന്നു. എന്നാൽ അന്ന് മുതൽ തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലെബനനിൽ മാർച്ച് 2 മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,410 കടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |