
ഹാനോയ്: വിയറ്റ്നാമിൽ അനധികൃത മാംസ വ്യാപാര ശൃംഖലയുടെ ഭാഗമായി കടത്താൻ ശ്രമിച്ച 400ലേറെ പൂച്ചകളെ രക്ഷിച്ചു. വളർത്തു പൂച്ചകളെ മോഷ്ടിച്ചും തെരുവു പൂച്ചകളെ പിടികൂടിയും മാംസത്തിനായി കൊന്നിരുന്ന സംഘത്തെയാണ് വലയിലാക്കിയത്. ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടേ നിൻ പ്രവിശ്യയിലും ഹോചിമിൻ സിറ്റിയിലുമായി നടത്തിയ റെയ്ഡിനിടെയാണ് കൂട്ടിലടച്ച നിലയിലെ 400ലേറെ പൂച്ചകളെ കണ്ടെത്തിയത്. 80ലേറെ ജീവനറ്റ പൂച്ചകളെ ഐസിൽ സൂക്ഷിച്ച നിലയിലും കണ്ടെത്തി. വിയറ്റ്നാമിൽ പൂച്ചയുടെയും നായയുടെയും ഇറച്ചി ഉപയോഗിക്കുന്നത് നിയമവിധേയമാണ്. എന്നാൽ ഇവയുടെ ഉറവിടം വ്യക്തമാക്കുന്ന പെർമിറ്റുകൾ വ്യാപാരികൾക്ക് നിർബന്ധമാണ്. വളർത്തു പൂച്ചകൾ മോഷ്ടിക്കപ്പെടുന്നത് വ്യാപകമായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പിടിയിലായ സംഘം കഴിഞ്ഞ മൂന്ന് വർഷമായി സജീവമായിരുന്നെന്ന് കണ്ടെത്തി. അതേ സമയം, കണ്ടെത്തിയ പൂച്ചകളിൽ നാൽപ്പതോളം എണ്ണത്തെ ഉടമകൾ ഏറ്റെടുത്തെന്ന് ഹ്യൂമെയ്ൻ വേൾഡ് ഫോർ ആനിമൽസ് സംഘടന പറഞ്ഞു. പൂച്ചയുടെയും നായയുടെയും മാംസം ഭക്ഷണത്തിനായി വിൽക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം രാജ്യത്ത് ഉയരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |