
ടെഹ്റാൻ: പശ്ചിമേഷ്യയിൽ ഏറ്റുമുട്ടൽ അനുദിനം വഷളാകുന്നതിനിടെ, ഇറാനിലെ ആണവ കേന്ദ്രം ആക്രമിച്ച് യു.എസ്. ഖുസെസ്ഥാൻ പ്രവിശ്യയിൽ നിർമ്മാണത്തിലിരിക്കുന്ന ഡാർഖോവിൻ ആണവോർജ്ജ പ്ലാന്റാണ് ആക്രമിച്ചത്.
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്ന ആണവോർജ്ജ കേന്ദ്രമാണ് ഡാർഖോവിനെന്നും ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ പ്രതികരിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് വ്യക്തമല്ല. നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലായതിനാൽ ഡാർഖോവിനിൽ ആണവ വസ്തുക്കളുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം ജോർദ്ദാനിലെ മിലിട്ടറി ബേസിലുണ്ടായ ഇറാൻ ആക്രമണത്തിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാനെതിരായ സൈനിക നടപടി യു.എസ് ശക്തമാക്കിയിരിക്കുകയാണ്. ആക്രമണ സാദ്ധ്യത മുൻനിറുത്തി ജോർദ്ദാനിലെ അകാബ വിമാനത്താവളത്തിലേക്കും തുറമുഖങ്ങളിലേക്കും പോകരുതെന്ന് തങ്ങളുടെ പൗരന്മാർക്ക് യു.എസ് മുന്നറിയിപ്പ് നൽകി.
അതേസമയം കുവൈറ്റിൽ വൈദ്യുതി ഉത്പാദന - ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ ഇന്നലെയും ഇറാൻ ആക്രമണം ആവർത്തിച്ചു. ആളപായമില്ല. ജോർദ്ദാനെയും ബഹ്റൈനെയും ലക്ഷ്യമിട്ട ഇറാനിയൻ മിസൈലുകളെ തകർത്തു.
# ഡ്രോൺ വീഴ്‌ത്തിയെന്ന് ഇറാൻ
തെക്കൻ ഇറാനിൽ ഇന്നലെ പുലർച്ചെയും യു.എസ് ആക്രമണം. ബന്ദർ അബ്ബാസിലും ഖേഷം ദ്വീപിലും വ്യാപക നാശം
അഹ്‌വാസിൽ യു.എസിന്റെ എം.ക്യു - 9 ഡ്രോൺ തകർത്തെന്ന് ഇറാൻ
അനുവാദമില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ ഇറാൻ ആക്രമിച്ചു
ജനുവരിയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ നാല് പൊലീസുകാരെ കൊലപ്പെടുത്തിയ രണ്ട് പേരെ ഇറാൻ തൂക്കിലേറ്റി
# ഇടക്കാല സമാധാന കരാർ ലംഘിച്ചാണ് യു.എസ് പ്രകോപനം തുടരുന്നത്. യു.എസ് പ്രസിഡന്റ് ട്രംപിന്റെ ഒപ്പിന് യാതൊരു വിലയുമില്ലെന്ന് തെളിയിച്ചു.
- മൊജ്തബാ ഖമനേയി,
പരമോന്നത നേതാവ്, ഇറാൻ
(പ്രസ്താവനയിൽ അറിയിച്ചത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |