SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.13 AM IST

വോട്ടേ, വോട്ടേ എങ്ങോട്ട്,​ അടിയൊഴുക്കിൽ പേടിച്ച് മുന്നണികൾ; പത്രികാ സമർപ്പണം ഇന്നുവരെ

Increase Font Size Decrease Font Size Print Page
ldf-udf-bjp

തിരുവനന്തപുരം: ആരെന്നും എന്തെന്നും ആർക്കറിയാം എന്ന മട്ടിൽ നേതാക്കൾ പാർട്ടിയും മുന്നണിയും മാറി മത്സരിക്കുന്ന അത്യപൂർവമായ നിയമസഭാ തിരഞ്ഞെടുപ്പിനാണ് കേരളം വേദിയാകുന്നത്. പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകുന്നതോടെ, അവസാന ലാപ്പിൽ ആരൊക്കെ ഉണ്ടാകുമെന്നറിയാം. വോട്ടെടുപ്പിന് ശേഷിക്കുന്നത് 17 ദിവസങ്ങൾ. തങ്ങളുടെ തട്ടകത്തിലുള്ളവർ എതിർ ചേരിയിലേക്ക് പോയതിന്റെ അങ്കലാപ്പിലാണ് മുന്നണികൾ. ഇന്നലെയും അത്തരം സംഭവങ്ങൾ അരങ്ങേറി.

താര പ്രചാരകർ ഇറങ്ങുന്നതോടെ പ്രശ്നങ്ങൾ മറികടക്കാമെന്ന വിശ്വാസത്തിലാണ് മുന്നണികൾ. എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും. സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, പ്രകാശ്കാരാട്ട്, എ.വിജയരാഘവൻ തുടങ്ങിയവരും പ്രചാരണത്തിനെത്തും.

രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടുക്കും. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്കഗാന്ധി, സച്ചിൻപൈലറ്റ് തുടങ്ങിയ നേതാക്കളെയും യു.ഡി.എഫ് അണിനിരത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബി.ജെ.പി കൊണ്ടുവരും. അമിത് ഷാ, രാജ് നാഥ് സിംഗ്, ജെ.പി.നദ്ദ, അശ്വനിവൈഷ്ണവ് എന്നിവരും എത്തും.

അമ്പരപ്പ് ഒഴിയുന്നില്ല

സി.പി.എം ഏരിയാകമ്മിറ്റി അംഗവും ബ്ളോക്ക് പഞ്ചായത്ത് ഒറ്റൂർ ഡിവിഷൻ മെമ്പറുമായ സ്മിതാ സുന്ദരേശൻ വർക്കലയിൽ ബി.ജെ.പി സ്ഥാനാർത്ഥി. സി.പി.എം ജില്ലാസെക്രട്ടറി വി.ജോയി മത്സരിക്കുന്ന മണ്ഡലമാണ്. ബി.ഡി.ജെ.എസിന് സീറ്റ് നൽകിയതിൽ ബി.ജെ.പിയിൽ എതിർപ്പ് ഉയർന്ന സമയത്താണ് അപ്രതീക്ഷിത സ്ഥാനാർത്ഥിയായത്. ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ വൈസ് പ്രസിഡന്റുമാണ് സ്മിത. വർക്കലയിൽ ദീർഘകാലം ഏരിയാ സെക്രട്ടറിയായിരുന്നു പിതാവ് സുന്ദരേശൻ.

 കോഴിക്കോട് കൊടുവള്ളി മണ്ഡലത്തിലെ ഇടത് മുൻ എം.എൽ.എ കാരാട്ട് റസാക്ക് ലീഗിലേക്ക് തിരിച്ചുപോയതും ഇടതുപക്ഷത്തിന് അവസാന നിമിഷം കിട്ടിയ ഷോക്കാണ്. ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി സലീംമടവൂരിന് കൊടുവള്ളി നൽകിയതാണ് റസാക്കിനെ ചൊടിപ്പിച്ചത്.

 മലപ്പുറം മങ്കടയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.പി.അലവിയെ പിൻവലിച്ചത് യു.ഡി.എഫിന് ആഘാതമായി. മഞ്ഞളാംകുഴി അലിയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതോടെ കുന്നത്ത് മുഹമ്മദ് ലീഗ് വിമതനായി രംഗത്ത് വരികയായിരുന്നു.

 പുനലൂർ ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് വിമതനായി മത്സരിക്കാൻ തീരുമാനിച്ച ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യനെ നേതാക്കൾ പിന്തിരിപ്പിച്ചെങ്കിലും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ഇ.സഞ്ജയ് ഖാൻ രംഗത്ത് വന്നതാണ് കോൺഗ്രസിന്റെ തലവേദന.

 മറ്റു പാർട്ടികളെ സൗകര്യപൂർവം വശത്താക്കി സ്ഥാനാർത്ഥികളാക്കിയ ബി.ജെ.പിക്ക് ഗുരുവായൂരിൽ അക്കിടി പറ്റി. ഹിന്ദു എം.എൽ.എ വേണമെന്ന പരാമർശം നടത്തിയ സ്ഥാനാർത്ഥി ബി.ഗോപാലകൃഷ്ണനെതിരെ ഇലക്ഷൻ കമ്മിഷന്റെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തിരിക്കുകയാണ്.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.