
തിരുവനന്തപുരം: തമ്മിലടിയുടെ വ്യക്തമായചിത്രം നാളെ മുതൽ പൂർണമായി സ്ക്രീനിലാവും. നാളെ വൈകിട്ട് മൂന്നിന് പത്രിക പിൻവലിക്കലിനുള്ള സമയം അവസാനിക്കും. ഇന്നേക്ക് 16-ാം ദിനം കേരളം ബൂത്തിലേക്ക്. കളത്തിലുള്ള പോരാളികളുടെ ചിത്രം നേരത്തേ വ്യക്തമാണ്. പക്ഷേ, തമ്മിലടിയുടെ ഫലമായ അടിയൊഴുക്കുകളുടെ ചിത്രം ഇനിയാണ് കൂടുതൽ തെളിയുക. അതുകൂടിയാകും ജയപരാജയങ്ങളുടെ കണക്കെഴുതുക. എരിപൊരി കൊള്ളുന്ന ചൂടിനോടും പൊരുതുകയാണ് സ്ഥാനാർത്ഥികളും സഹായികളും. പോരാട്ടത്തിന് ഉച്ചവെയിലിന്റെ ചൂടും വീറുമാണെങ്ങും.
മൂന്നു മുന്നണികളുടെയും ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്തിത്തുടങ്ങി. ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി 29 ന് പാലക്കാട്ടും തൃശൂരിലുമുണ്ട്. ഇന്നലത്തെ സൂക്ഷ്മപരിശോധന അവസാനിച്ചതോടെ 1603 പത്രികകളാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖറിന്റെയും പത്രികകൾ സൂക്ഷ്മപരിശോധന പരാതികളെ തുടർന്ന് അല്പസമയത്തേക്ക് മാറ്റിവച്ചിരുന്നു. അതിൽ പ്രശ്നമില്ല. പത്രികകൾ സ്വീകരിച്ചതോടെ പ്രശ്നം ഒഴിവായി. ആസ്തിയുടെയും കൈവശമുള്ള സ്വർണ്ണത്തിന്റെയും മൂല്യം കുറച്ചു കാട്ടി തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് പറവൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടൈസൺമാസ്റ്റർ സതീശനെതിരെ പരാതി നൽകിയത്. 200 കോടി മൂല്യമുള്ള വീടിന്റെ കാര്യം സത്യവാങ്മൂലത്തിൽ മറച്ചുവച്ചു എന്നതായിരുന്നു രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ് നൽകിയ പരാതി. രണ്ടു പരാതികളും വരണാധികാരികൾ തള്ളി.
പരസ്പരം കൊമ്പുകോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്നലെയും പ്രചാരണത്തിന് എരിവും പുളിവും പകർന്നു. നാടുനീളെ വ്യഭിചരിച്ച്, സ്ത്രീകളെ ബലാത്സംഗം ചെയ്തവനെ പ്രതിപക്ഷ നേതാവും സംഘവും ന്യായീകരിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. തങ്ങൾ അന്നുമിന്നും അവളോടൊപ്പമാണെന്നും വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കിയാൽ പി.ടി. കുഞ്ഞുമുഹമ്മദിന്റെയും ഗണേശ് കുമാറിന്റെയുമൊക്കെ ചിത്രങ്ങൾ സമാന്തരമായി തെളിയുമെന്നും അദ്ദേഹം പറഞ്ഞു.
1734 പത്രിക
സ്വീകരിച്ചു
നാമനിർദ്ദേശപത്രികകളുടെ സൂക്ഷമ പരിശോധന ഇന്നലെ പൂർത്തിയായി. മുന്നണിസ്ഥാനാർത്ഥികളിൽ ആരുടേയും പത്രിക തള്ളപ്പെട്ടിട്ടില്ല. 2125 പത്രികകളിൽ 2093 എണ്ണത്തിന്റെ സൂക്ഷ്മ പരിശോധന പൂർത്തിയായി. 1734 പത്രികകൾ സ്വീകരിച്ചു. 356പത്രികകൾ തള്ളി. മൂന്നെണ്ണം പിൻവലിച്ചു. ആകെ 1254സ്ഥാനാർത്ഥികളാണുള്ളത്. 26വരെ പത്രിക പിൻവിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |