
കൊച്ചി: കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥികളായ രണ്ടു ഡോക്ടർമാർ ഇക്കുറി മുന്നണി സ്ഥാനാർത്ഥിക്കായി വോട്ടു തേടും. മണ്ഡലത്തിലെ ആയിരത്തിലേറെ ഡോക്ടർമാരുടെ വോട്ടുകൾ ഇടതു സ്ഥാനാർത്ഥി അഡ്വ. പുഷ്പദാസിന് ഉറപ്പാക്കും. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ജോ ജോസഫും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ.ജെ. ജേക്കബും ഇതേ ലക്ഷ്യവുമായി കളത്തിലുണ്ട്.
അതേസമയം,ഇടതു ഡോക്ടർമാരുടെ സംഘത്തെ വെട്ടാൻ ഉമ തോമസിനായി യു.ഡി.എഫുമുണ്ട്. ഉമയ്‌ക്കു വേണ്ടിയും ഡോക്ടർമാരുടെ സംഘം രംഗത്തിറങ്ങുമെന്നാണ് സൂചന. ഡോ. ജോ ജോസഫും ഡോ. ജെ. ജേക്കബും സ്ഥാനാർത്ഥികളായ 2021ലും 2022ലും മണ്ഡലത്തിൽ സജീവ ചർച്ചയായത് ഡോക്ടർ സമൂഹത്തിന്റെ എത്രത്തോളം വോട്ടുകൾ ഇരുവർക്കും ലഭിക്കുമെന്നായിരുന്നു. ഐ.എം.എ അംഗങ്ങളായ ഇരുവർക്കും വേണ്ടി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും രംഗത്തിറങ്ങി. പക്ഷേ,2021ൽ പി.ടി. തോമസും പി.ടിയുടെ മരണ ശേഷം 2022ൽ ഉമ തോമസും ജയിച്ചു.
ഏകീകരണ സാദ്ധ്യതയില്ല:
ഐ.എം.എ
നിർണായക പോരാട്ടം നടക്കുന്ന ഇത്തവണ ഡോക്ടർ വോട്ടർമാരുടെ പിന്തുണ ഇരുമുന്നണികളും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ കൂട്ടത്തിലൊരാൾ മത്സരിച്ചതിനാൽ അദ്ദേഹത്തിനു പിന്നിൽ ഡോക്ടർമാർ അണിനിരുന്നുവെന്നും ഇത്തവണ അത് ഉണ്ടാകില്ലെന്നും, വ്യക്തിപരമായും രാഷ്ട്രീയപരമായും വോട്ടുകൾ രേഖപ്പെടുത്തുമെന്നും ഐ.എം.എ അംഗങ്ങൾ പറയുന്നു.
മണ്ഡലത്തിൽ ഇടതുവിജയം ഉറപ്പ്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളും നിലവിലെ എം.എൽ.എയുടെ നിഷ്‌ക്രിയത്വവും ചർച്ചയാകും
ഡോ. ജോ ജോസഫ്
ഹൃദ്രോഗ വിദഗ്ദ്ധൻ
(2022 തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാർത്ഥി)
ഇടതുപക്ഷത്തിന് വലിയ വിജയ സാദ്ധ്യതയുണ്ട്. ഉടൻ പ്രചാരണത്തിനിറങ്ങും.
ഡോ.ജെ. ജേക്കബ്
(2021ലെ തൃക്കാക്കര ഇടതു സ്ഥാനാർത്ഥി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |