
കൊച്ചി: കേരളമടക്കം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ പിടികൂടിയത് 408.82 കോടിയുടെ അനധികൃത വസ്‌തുക്കൾ. കള്ളപ്പണവും കണ്ടെടുത്തു. മദ്യം, ലഹരിവസ്തുക്കൾ, വിലയേറിയ ലോഹങ്ങളടക്കമാണ് പിടികൂടിയത്. ആദായനികുതി വകുപ്പ്, റവന്യു ഇന്റലിജൻസ് ഡയറക്‌ടറേറ്റ്, നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ എന്നിവയടക്കമാണ് പരിശോധന നടത്തുന്നത്. സംസ്ഥാന ഏജൻസികളുടെ സഹകരണത്തോടെയാണിത്.
കള്ളപ്പണമൊഴുക്ക് തടയാനും വോട്ടർമാരെ സ്വാധീനിക്കാൻ ലഹരിവസ്‌തുക്കൾ, സ്വർണംപോലുള്ള വിലപിടിച്ച ലോഹങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ കടത്തുന്നതും തടയാനാണ് പരിശോധന.കേരളത്തിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി. തൃശൂരിൽ അന്തർസംസ്ഥാന ബസിൽ നടത്തിയ പരിശോധനയിൽ കർണാടക സ്വദേശി കെ.ഉദയശങ്കറിൽ നിന്നാണ് എക്സൈസ് പിടിച്ചെടുത്തത്. ആദായ നികുതി വകുപ്പിന് ഇത് കൈമാറി. സ്ഥലം വിറ്റുകിട്ടിയ പണമെന്നാണ് ഉദയശങ്കറിന്റെ മൊഴി. എന്നാൽ, പണത്തിന്റെ ഉറവിടം രേഖാമൂലം തെളിയിക്കാനായിട്ടില്ല. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ പണം കണ്ടുകെട്ടുമെന്ന് ആദായനികുതി അധികൃതർ 'കേരളകൗമുദി'യോട് പറഞ്ഞു. പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീമുകളടക്കം രംഗത്തുണ്ട്. പായ്ക്കറ്റുകൾ പരിശോധിക്കാൻ ഇലക്ട്രോണിക് സീഷർ മാനേജ്‌മെന്റ് സിസ്റ്റം (ഇ.എസ്.എം.എസ്) ചെക്ക് പോസ്റ്റുകളിൽ സ്ഥാപിച്ചു.
27 ദിവസത്തിനിടെ
പിടികൂടിയവ
കറൻസി: 17.44 കോടി
37.68 കോടിയുടെ മദ്യം
(16.3 ലക്ഷം ലിറ്റർ)
167.38 കോടിയുടെ
ലഹരിവസ്‌തുക്കൾ
23 കോടിയുടെ വിലയേറിയ
ലോഹങ്ങൾ
163.30 കോടിയുടെ മറ്റ് വസ്തുക്കൾ
ഹെല്പ് ലൈൻ നമ്പർ
ഡി.ആർ.ഐ- 8089728293
ഇമെയിൽ: dricokic@nic.in
വാട്‌സ്ആപ്പ് : 8089728293
എൻ.സി.ബി
കൊച്ചി ഓഫീസ്: 0484 2425321
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |