
തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന്റെ കണംകാൽ അറ്റ് തെറിച്ചു. സംഭവസ്ഥലത്തുനിന്ന് 50 മീറ്റർ അകലെയുള്ള സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിലാണ് ബൈക്ക് യാത്രികനായ പ്രശാന്തിന്റെ കാൽ തെറിച്ചുവീണത്. കാർ ഡിവൈഡറിൽ ഇടിച്ച് പറന്നാണ് ബൈക്കിൽ ഇടിച്ചത്. എതിരെ വന്ന ഓട്ടോറിക്ഷയെയും ഇടിച്ചുതെറുപ്പിച്ചു.ഓട്ടോ ഡ്രൈവർക്കും മൂന്നു യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ട സമയത്ത് ബോധമുണ്ടായിരുന്ന പ്രശാന്ത് ഓടിക്കുടിയ ആളുകളോട് തന്റെ കാൽ തെറിച്ചുപോയ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ബോധം നഷ്ടപ്പെട്ട പ്രശാന്തിനെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറ്റൂരിൽ ഇന്നലെ വൈകിട്ട് 6.30നായിരുന്നു നാടിനെ നടുക്കിയ സംഭവം. നാട്ടുകാർ സെമിത്തേരിയിൽ നടത്തിയ തെരച്ചിലിൽ നഷ്ടപ്പെട്ട കാൽ കണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
ജനറൽ ആശുപത്രി റോഡിൽ നിന്ന് പാറ്റൂരിലേക്ക് പോവുകയായിരുന്ന കൊല്ലം ചടയമംഗലം സ്വദേശിയായ സിദ്ധാർത്ഥ്(29), തിരുവനന്തപുരം കാച്ചാണി സ്വദേശിയായ അനന്തകൃഷ്ണൻ(29) എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഇവരെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.
തലയ്ക്ക് ഗുരതരമായി പരിക്കേറ്റ ഓട്ടോഡ്രൈവറുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഓട്ടോയിൽ ഉണ്ടായിരുന്ന അദിൻ ആന്റണി(17), അനിത (39), സന്തോഷ് (45) എന്നിവരെയും ഇയാൾക്കൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |