
ശ്രീകാര്യം: അഴിമതിയില്ലാതാക്കൽ ലക്ഷ്യമിട്ടുള്ള 'പ്രോജക്ട് സീറോ' യുടെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിസിൽ മുഴക്കിയപ്പോൾ ,ഒപ്പം വിസിൽ മുഴക്കാൻ വി.മുരളീധരൻ എം.എൽ.എ, ചലച്ചിത്രതാരം നിവിൻ പോളി, ഡി.ജി.പി മനോജ് എബ്രഹാം, ഗവർണറുടെ സെക്രട്ടറി കെ.വാസുകി തുടങ്ങിയവരും അണിനിരന്നു.
സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പിലാക്കുന്ന 'പ്രോജക്ട് സീറോ' യുടെ ഭാഗമായ 'വിജിലൻസ് കമാൻഡോസ് ബ്ലോ ദി വിസിൽ' ക്യാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു വിസിൽ മുഴക്കം.
കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്ന ഫയലുകൾ വീണ്ടും പരിശോധിക്കപ്പെടുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാന് നൽകിയ സ്വീകാര്യത പ്രോജക്ട് സീറോയ്ക്കും നൽകണമെന്നും അദ്ദേഹം പറഞ്ഞു.. നടൻ നിവിൻ പോളിക്ക് ആദ്യ വിജിലൻസ് കമാൻഡോ ബാഡ്ജ് ചെന്നിത്തല നൽകി. തുടർന്ന് നിവിൻ പോളി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും യൂത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ശ്രീകാര്യം ലയോള സ്കൂളിൽ നടന്ന ചടങ്ങിൽ വി.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷനായി. പണം വാങ്ങൽ മാത്രമല്ല, അർഹമായ അവകാശങ്ങൾ നൽകാതിരിക്കലും അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു.ലയോള കോളേജ് പ്രിൻസിപ്പൽ ഡോ.പ്രകാശ് പിള്ള, ഫാദർ സണ്ണി കുന്നപള്ളിൽ, ഫാ.ഡോ. സെൽവൻ അഗസ്റ്റിൻ, എസ്.പി ജ്യോതിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.നിരവധി വിദ്യാർത്ഥികളെയും കമാൻഡോകളായി പ്രഖ്യാപിച്ച് ബാഡ്ജ് ധരിപ്പിച്ചു.
അഴിമതി സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ 1064 (ടോൾഫ്രീ നമ്പർ) 8592900900, വാട്ട്സ്ആപ്പ് നമ്പർ- 9447789100
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |