
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിൽ ഓണാഘോഷം നടത്തിയത് വിവാദമായതോടെ, ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. ഒന്നാം പ്രതി നിഥിൻ രാജ്, 16-ാം പ്രതി ഐ.പി ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കാൻ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എ.സന്തോഷ് കുമാർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
ജാമ്യവ്യവസ്ഥകൾ പ്രതികൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും. അധികാര പരിധി ലംഘിച്ച് പൊലീസ് സ്‌റ്റേഷനുകളുടെ ഭാഗമായ സ്ഥലങ്ങളിൽ പ്രതികൾ എത്തിയെന്ന് അപേക്ഷയിൽ പറയുന്നു. സാക്ഷികളുമായോ, സാക്ഷികളെ സ്വാധീക്കാൻ പറ്റുന്നവരുമായോ അടുത്ത ബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്താൻ വീഡയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ, അവിടെ ഊഞ്ഞാലാട്ടത്തിലും ചെണ്ടമേളത്തിലും പങ്കെടുത്തതാണ് വിവാദമായത്
ആറ് പൊലീസുകാരെ
എ.ആർ ക്യാമ്പിലേക്ക് മാറ്റും
സംഭവത്തിൽ വീഴ്ച വരുത്തിയ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ താൽക്കാലികമായി എ.ആർ ക്യാമ്പിലേക്ക് മാറ്റും. ജി.ഡി ചാർജ്ജുള്ളയാളെയും, പ്രതികൾ ദൃശ്യങ്ങൾ ചിത്രീകരിച്ചപ്പോൾ നോക്കി നിന്നവരും
ഉൾപ്പെടെയുള്ളവരെയാണ് മാറ്റുന്നത്. എസ്.എച്ച്.ഒയുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന് ദക്ഷിണ മേഖലാ ഐ.ജി തീരുമാനിക്കും. എസ്.എച്ച്.ഒ ആർ.പ്രശാന്ത് ഞായറാഴ്ച സ്‌റ്റേഷൻ ചുമതല ഒഴിഞ്ഞു. ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പൊലീസുകാരും പ്രതികളും തമ്മിൽ ഗൂഢാലോചന നടത്തിയിരുന്നോയെന്ന് ഡി.സി.പി അന്വേഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |