
ഇടുക്കി: നാടു നീളെ വ്യഭിചരിച്ച്, സ്ത്രീകളെ മാനഭംഗം ചെയ്തവനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘവും ന്യായീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തങ്ങൾ അന്നും ഇന്നും അവളോടൊപ്പമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവടക്കം അവനെ പവിത്രീകരിക്കാൻ ശ്രമം നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈബർ പട അവൾക്കെതിരെയല്ലേ ആക്രമണം അഴിച്ചുവിട്ടത്. താൻ ആ കപ്പ് ഉപയോഗിച്ചത് അവൾ ഒരു പോസ്റ്റിട്ടുവെന്ന് മനസിലാക്കിയിട്ടല്ല. കപ്പിൽ വെള്ളം കുടിക്കുന്നു, മാദ്ധ്യമപ്രവർത്തകർ ഫോട്ടോയെടുക്കുന്നു. അത് യാദൃശ്ചികമാണെന്നാണ് പറഞ്ഞത്. . അവളോടൊപ്പം നിന്നതും . ഇനിയാർക്കെങ്കിലും അത്തരം ദുരനുഭവമുണ്ടായാൽ അവരോടൊപ്പം നിൽക്കുന്നതും ബോധപൂർവമാണ്. ഗണേശ് കുമാറിന്റെ കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടായി. അത് അവരുടേതായ രീതിയിൽ പരിഹരിച്ചു. പിന്നെന്തിനാണ് തങ്ങൾ ഇടപെടുന്നത്?..
കോന്നിയിൽ പ്രചാരണ യോഗത്തിൽ താൻ പ്രസംഗിക്കുന്നതിനിടെ ആവേശത്തിന്റെ ഭാഗമായിട്ടാണ് പ്രവർത്തകൻ ചോദ്യമന്നയിച്ചത്. പത്രസമ്മേളനമല്ലല്ലോ . പൊതുയോഗത്തിന് അതിന്റേതായ മര്യാദയില്ലേ. അവ പാലിക്കാതിരുന്നാൽ പ്രതികരണം സ്വാഭാവികമായും ഉണ്ടാകും. ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല. രാഷ്ട്രീയ ചെറ്റത്തമെന്നാണ് പറഞ്ഞത്. സുധാകരൻ വർഗ്ഗ വഞ്ചകനാണ്. ചെറ്റത്തരമെന്ന വാക്ക് എന്നു മുതലാണ് ഇത്രമാത്രം അശ്ലീലമായത്. ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല തങ്ങളെന്ന് താൻ ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട്. അതിന്റെയർത്ഥം തങ്ങൾ ചെറ്റകളാണെന്നാണോ?
ഡീൽ ആരോപണം
വിചിത്രം
ചില മണ്ഡലങ്ങളിൽ ബി.ജെപിയുമായി ഡീൽ ഉണ്ടാക്കിയെന്ന സതീശന്റെ ആരോപണം വിചിത്രമാണ്. . നാളെ ധർമടം മണ്ഡലത്തെക്കുറിച്ചും പറയുമോ. മുസ്ലിം നാമധാരിയാണ് പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർഥി. അതു കൊണ്ടാണോ ഡീലെന്ന് പറയുന്നത്. അവിടെ 1996ൽ എൽ.ഡി.എഫ് ജയിച്ചിരുന്നു. അന്ന് നൗഷാദായിരുന്നു സ്ഥാനാർത്ഥി. . 1971ൽ എ.കെ.ജി പാലക്കാട് പാർലമെന്റ് സീറ്റിൽ മത്സരിച്ചപ്പോൾ കോൺഗ്രസിനും ആർ.എസ്.എസിനും ഒരു സ്ഥാനാർത്ഥിയായിരുന്നില്ലേ. ആർ.എസ്.എസിന്റെ ജില്ലാ കാര്യവാഹകായിരുന്നു അത്. കോലീബിയുടെ കാര്യം ഓർമയല്ലേ? പട്ടാമ്പിയിൽ ഇ.എം.എസ് മത്സരിക്കുമ്പോൾ അദ്ദേഹത്തെ പരാജയപ്പെടുത്താൻ അന്നത്തെ ജനസംഘത്തിന്റെ ഏറ്റവും വലിയ നേതാവ് വന്ന് പ്രചാരണം നടത്തിയില്ലേ. 2016ൽ നേമത്ത് ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കാൻ കോൺഗ്രസല്ലേ സഹായിച്ചത്. തൊട്ടടുത്ത മണ്ഡലത്തിൽ കോൺഗ്രസ് നേതാവിന് ജയിക്കണമായിരുന്നു. അവിടെ ആർ.എസ്.എസ്, ബി.ജെ.പി വോട്ട് കാണാനില്ലായിരുന്നു. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് നേമത്ത് പൂട്ടിച്ചു. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ മത്സരത്തിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും വോട്ട്
എവിടെപ്പോയി? മുഖ്യമന്ത്രി ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |