
തിരൂർ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി തിരൂർ പുഴയിൽ താഴ്‌ത്തി സ്ഥലംവിട്ട ഭർത്താവ് അറസ്റ്റിൽ. ഭാര്യ ഫൗസിയെ (37) കൊലപ്പെടുത്തിയ പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈനാണ് (40) പിടിയിലായത്. ബുധനാഴ്ച രാത്രി ഒന്നോടെയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മത്സ്യത്തൊഴിലാളിയായ ഹുസൈൻ കടപ്പുറത്തടിഞ്ഞ മീൻ വാരിയെടുക്കാനുണ്ടെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കടപ്പുറത്തെത്തിച്ചു. അവിടെ വച്ച് കൊല്ലാനാണ് കൊണ്ടുവന്നതെന്ന് പറഞ്ഞ് ഫൗസിയയുടെ കഴുത്തിൽ ഷാൾ മുറുക്കി. നിലവിളിച്ചപ്പോൾ വായ പൊത്തിപ്പിടിച്ചു. മരണം ഉറപ്പാക്കിയ ശേഷം പ്ലാസ്റ്റിക് ചാക്കിൽ മൃതദേഹം കയറ്റി. ചാക്ക് തോളിലേറ്റി മുക്കാൽ കിലോമീറ്ററോളം അകലെയുള്ള തിരൂർ പുഴയോരത്തെത്തി ജെട്ടിയിലുണ്ടായിരുന്ന വള്ളത്തിന്റെ നങ്കൂരം വലിച്ചെടുത്ത് ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ ശേഷം കണ്ണൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു.
അവിടെ നിന്ന് ഒളിയിടം മാറുന്നതിനായി ഇന്നലെ ബസിൽ സഞ്ചരിക്കുന്നതിനിടെ ജീവനക്കാർ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തിരൂർ നടുവിലങ്ങാടിയിൽ ബസ് തടഞ്ഞാണ് തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്. ഭാര്യ തന്നെ പരിഗണിക്കാത്തതിലുള്ള പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് ഹുസൈൻ പൊലീസിനോട് പറഞ്ഞതായാണ് വിവരം. പ്രതിയെ റിമാൻഡ് ചെയ്തു. ഫൗസിയയുടെ മൃതദേഹം സ്വദേശമായ പരപ്പനങ്ങാടി ഹാർബറിലെ ജുമാ മസ്ജിദിൽ ഖബറടക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |