
തിരുവനന്തപുരം: ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷാ ചോദ്യപേപ്പർ വിതരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഒൻപതാം ക്ലാസ് വാർഷിക പരീക്ഷയിൽ കലാ-കായിക-ആരോഗ്യ-പ്രവൃത്തി പരിചയ വിഷയങ്ങളുടെ ചോദ്യപേപ്പർ ഇ-മെയിലായി അയച്ചു നൽകിയെന്ന പരാതികളിൽ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ മാത്രമാണ് ചോദ്യപേപ്പർ വിതരണത്തിൽ ആശയക്കുഴപ്പമുണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംസ്ഥാനത്തെ മറ്റ് സ്കൂളുകളിലെല്ലാം പരീക്ഷ സുഗമമായാണ് നടന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വകുപ്പ് അറിയിച്ചു.
9-ാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകൾ കണ്ണൂരും കോഴിക്കോടും എത്തിയില്ല. പകരം മെയിൽ അയച്ച് നൽകിയ ചോദ്യപേപ്പർ കുട്ടികൾക്ക് അദ്ധ്യാപകർ വായിച്ച് കേൾപ്പിക്കുകയായിരുന്നു എന്നായിരുന്നു വാർത്ത. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രൂക്ഷ വിമർശനവുമായി കെ.പി.എസ്.ടി.എ
പരീക്ഷാ നടത്തിപ്പിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.എസ്.ടി.എ. ചോദ്യപേപ്പറുകൾ ബി.ആർ.സികൾ വഴി സ്കൂളുകളിലേക്ക് മെയിൽ അയയ്ക്കുന്ന രീതി പരീക്ഷകളുടെ സുതാര്യതയെ ബാധിക്കുമെന്ന് സംഘടന കുറ്റപ്പെടുത്തി. ഒൻപതാം ക്ലാസിലെ ചോദ്യപേപ്പറിൽ പ്രവൃത്തി പരിചയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്താതിരുന്നത് അനാസ്ഥയാണെന്നും ഇതിനെതിരെ സമൂഹം പ്രതികരിക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബി. സുനിൽ കുമാർ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്. പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, എം.കെ. അരുണ, ജോൺ ബോസ്കോ, പി. എസ്. മനോജ്, പി. പി. ഹരിലാൽ, പി.എം. ശ്രീജിത്ത്, പി.എം. നാസർ, സി.എം. സന്ധ്യ, ടി. ആബിദ്, തനൂജ ആർ., ജിനിൽ ജോസ്, ശശിധരൻ പി., ആർ. രാജേഷ്, ഇ. ഉമേഷ് കുമാർ, കെ.വി. മനോജ് കുമാർ, എസ്. പ്രേം എന്നിവർ സംസാരിച്ചു.
ബോട്ടണി പരീക്ഷാചോദ്യങ്ങൾ
വെബ്സൈറ്റിൽ നിന്നെന്നാരോപണം
തിരുവനന്തപുരം: ഇന്നലെ നടന്ന ഹയർസെക്കൻഡറി രണ്ടാം വർഷ ബയോളജി പരീക്ഷയിലെ ബോട്ടണി ചോദ്യങ്ങൾ പഠന സഹായ വെബ്സൈറ്റിൽ നിന്നെന്ന് ആരോപണം.സങ്കീർണമായ ചോദ്യഘടനയും പരിഭാഷയിലെ അപാകതകളും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും വലച്ചു.'സി.ബി.എസ്.ഇ ടുഗെദർ വിത്ത്' ഗൈഡിൽ നിന്നും സ്വകാര്യ പഠന സൈറ്റുകളിൽ നിന്നും ഏകദേശം 12മാർക്കിനുള്ള ചോദ്യങ്ങൾ മാറ്റങ്ങളില്ലാതെ നേരിട്ട് പകർത്തിയതായും ആക്ഷേപമുണ്ട്. നിശ്ചിത 'ബ്ലൂ പ്രിന്റ്' അനുസരിച്ചുള്ള നിലവാരത്തേക്കാൾ ഉയർന്ന ചോദ്യങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയത്.അദ്ധ്യാപകർക്ക് ആവശ്യമായ നിർദ്ദേശങ്ങളോ കൃത്യമായ പരിശീലനമോ നൽകാതെ പത്തു വർഷം മുമ്പത്തെ രീതിയിലാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത്. കഴിഞ്ഞ മാർച്ച് 16ന് നടന്ന ഒന്നാംവർഷ ബയോളജി പരീക്ഷയും സമാനമായ രീതിയിൽ കഠിനമായിരുന്നു.വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന ചോദ്യപേപ്പർ നിർമ്മാണത്തിൽ രാഷ്ട്രീയമായി അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിന്റെ പരിണിതഫലമാണിതെന്ന് എ.എച്ച്.എസ്.ടി.എ പ്രസിഡന്റ് എസ്.മനോജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |