
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് ഉടമകളിൽ 85,000ത്തിലേറെ പേർ സൗജന്യമായി വാങ്ങിയ അരിയുടെ വില പിഴയായി ഈടാക്കാതിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ശ്രമം. പിഴ ഈടാക്കൽ നടപടി ഉടൻ ആരംഭിക്കേണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നിലവിൽ ഇവർക്ക് 15,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരും.റേഷൻ കാർഡ് വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ചതോടെയാണ് മാനദണ്ഡങ്ങൾ തെറ്റിച്ച് മുൻഗണനാ റേഷൻ കാർഡ് (മഞ്ഞ, പിങ്ക്) ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം ഇന്നലെ കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. മുൻഗണനാ കാർഡിൽ ഉൾപ്പെട്ടവരിൽ നിന്നും പിഴത്തുക വാങ്ങുന്നത് ജന വികാരം സർക്കാരിന് എതിരാക്കുമെന്ന് ഭക്ഷ്യവകുപ്പ് കണക്കാക്കുന്നു തുക ഒഴിവാക്കുന്നതിന്റെ സാദ്ധ്യതകളാണ് മന്ത്രി അനൂപ് ജേക്കബ് ഉദ്യോഗസ്ഥരോട് തേടിയത്. കേന്ദ്ര സർക്കാർ അർഹരല്ലെന്ന് കണ്ടെത്തിയവരെ മുൻഗണന പട്ടികയിൽ നിന്നൊഴിവാക്കും.
പിഴയടയ്ക്കേണ്ടവരിൽ പതിനായിരിത്തിലേറെ പേർ കേന്ദ്ര പദ്ധതികളായ പി.എം കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കളാണെന്ന് കണ്ടെത്തി.പി.എം കിസാൻ സമ്മാൻ നിധി പ്രകാരം, ഭൂവുടമസ്ഥതയുള്ള കർഷക കുടുംബത്തിലെ അംഗങ്ങൾക്ക് പ്രതിവർഷം 6000 രൂപയാണു ധനസഹായം. ഇതിൽ മുൻഗണനാ കാർഡ് അംഗങ്ങളായ ഒട്ടേറെപ്പേരുണ്ട്. സ്വന്തം ഭൂമിയില്ലാത്തവർ പലരും പാട്ടകൃഷിയുടെ ഭൂമിയും തങ്ങളുടെതായി കാണിച്ചാണ് പദ്ധതിയിൽ അംഗമായത്. മുൻഗണനാ കാർഡിന്റെ അർഹതാ മാനദണ്ഡങ്ങളിലൊന്ന് ഒരേക്കറിൽ കൂടുതൽ ഭൂമിയുണ്ടാകാൻ പാടില്ലെന്നാണ്. പലരും ഭൂമി ഇതിലുമേറെയാണെന്ന് അപേക്ഷയിൽ സൂചിപ്പിച്ചത് വിനയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |