
ശിവഗിരി: ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ സത്യവ്രത സ്വാമികളുടെ സ്മരണയ്ക്കായി നിർമ്മിച്ച നമാമി സത്യവ്രതം സ്മാരക ഹാൾ മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു.
കേരളം ഇന്ന് കൈവരിച്ച സാംസ്കാരികവും സാമൂഹികവുമായ പുരോഗതിയിൽ ശ്രീനാരായണ ഗുരുദേവന്റെ ദർശനത്തിനും, ഗുരുവിന്റെ ശിഷ്യ പരമ്പരയ്ക്കും നിർണായക പങ്കുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.ഗുരുദേവന്റെയും ശിഷ്യന്മാരുടെയും സംഭാവനകൾ പുതിയ തലമുറ അറിയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതം കൊണ്ട് ഗുരുദേവ ദർശനത്തിന് അർഥവും പ്രായോഗികതയും പകർന്ന മഹത് വ്യക്തിയായിരുന്നു സത്യവ്രത സ്വാമികളെന്ന് സ്വാഗത പ്രസംഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.ശ്രീനാരായണ ഗുരുവിന്റെ ദിവ്യത്വം ചോദ്യം ചെയ്യാനെത്തിയ അയ്യപ്പൻ പിള്ളയെന്ന യുവാവ് പിന്നീട് സത്യവ്രത
സ്വാമികളെന്ന പേരിൽ ഗുരുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരിലൊരാളായത് സമാനതകളില്ലാത്തതാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുദേവ ശിഷ്യന്മാർ ജീവിത കാലത്ത് ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ഗുരുസേവയായി സമർപ്പിക്കുന്നതിനാൽ,അവരുടെ ദേഹവിയോഗത്തിനു ശേഷമാണ് ലോകം അവരുടെ മഹത്വം തിരിച്ചറിയുന്നതെന്ന് ട്രഷറർ സ്വാമി ശാരദാനന്ദ പറഞ്ഞു..ചരിത്രത്തിൽ സത്യവ്രത സ്വാമികൾക്കുള്ള സ്ഥാനവും പ്രാധാന്യവും ശ്രീനാരായണ പ്രസ്ഥാനങ്ങൾ പോലും വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശാനുസരണം രൂപീകരിച്ചത് സത്യവ്രത സ്വാമികളായിരുന്നുവെന്ന് വി.ജോയ് എം.എൽ.എ പറഞ്ഞു..സ്വാമി വിശാലാനന്ദ, സ്വാമി പരാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ദേവാത്മാനന്ദ, സ്വാമി സരസ്വതി, സ്വാമി അംബികാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി ധർമ്മാനന്ദ എന്നിവരും പങ്കെടുത്തു.സഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ നന്ദി പറഞ്ഞു.
ഫോട്ടോ: ശിവഗിരിയിൽ നമാമി സത്യവ്രതം സ്മാരക ഹാൾ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |