തിരുവനന്തപുരം: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമാതര സ്വദേശിയായ ദാമോദരൻ മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദരൻ മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കിയത്.
40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ വ്യക്തമാക്കി.
സുകുമാരക്കുറുപ്പ് തിരോധാനത്തിന് നാല് പതിറ്റാണ്ടായിട്ടും അഭ്യൂഹങ്ങളിൽ ഇന്നും സജീവമാണ്. കുറുപ്പ് മരിച്ചിട്ടില്ലെന്നും ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്നും കഴിഞ്ഞദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. മലേഷ്യയിൽ ജനിച്ച മലയാളിയെന്ന വ്യാജേനയാണ് ബ്രൂണെയിലെ ജീവിതമെന്നും ഭാര്യയും മകനും അബുദാബിയിലാണെന്നുമൊക്കെയായിരുന്നു അഭ്യൂഹങ്ങൾ. ബ്രൂണെയിൽ നിന്നുള്ള സുകുമാരക്കുറുപ്പിന്റേതെന്ന തരത്തിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.
മലേഷ്യ- ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാംഗിൽ ചൈനാക്കാരനുമായി ചേർന്ന് ബിസിനസും നിർമ്മാണകമ്പനിയും നടത്തുകയാണെന്നും മലയാളികളുമായി ഒരു ബന്ധവുമില്ലെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ ഇത്തരമൊരു വിവരം കിട്ടിയിട്ടില്ലെന്നും അഭ്യൂഹമാവാനാണ് സാദ്ധ്യതയെന്നും ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്യാംസുന്ദർ 'കേരളകൗമുദി'യോട് പറഞ്ഞു.
കുറുപ്പുമായി രൂപസാദൃശ്യമുള്ളയാൾക്ക് 78വയസുണ്ടെന്നാണ് പ്രചാരണം. എന്നാൽ കുറുപ്പിനിപ്പോൾ 83വയസായിട്ടുണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുറുപ്പിന്റെ 'ഒളിത്താവളത്തിന്റെ' ദൃശ്യങ്ങൾ പോലും ചില ചാനലുകൾ പുറത്തുവിട്ടു. ഇതിനും സ്ഥിരീകരണമില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
Police have confirmed that the passport suspected to belong to Chacko murder case accused Sukumara Kurup actually belongs to Damodara Menon, a native of Karumathra in Thrissur’s Wadakkanchery. Menon has lived in Malaysia for decades and is currently undergoing treatment after an accident. Meanwhile, Crime Branch officials said there is no evidence confirming Kurup’s presence in Brunei and termed the reports likely rumours.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |