
തിരുവനന്തപുരം: സർക്കാരിൽ നിന്നുള്ള ഫണ്ട് കിട്ടാത്തതിനാൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ വികസന സ്തഭനത്തിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം ഗഡു 2651 കോടി രൂപ മാർച്ച് 31ന് മുമ്പ് ലഭിക്കേണ്ടതായിരുന്നു. ഈ സാമ്പത്തിക വർഷത്തെ ആദ്യഗഡു 3000 കോടി പുതിയ സർക്കാർ ജൂൺ 30ന് മുമ്പ് കൊടുക്കേണ്ടതുമായിരുന്നു. ഇതു രണ്ടുംകൂടി 5651 കോടി കിട്ടാത്തതിനാൽ പല വികസന പദ്ധതികളും സ്തംഭിച്ചു.
പൂർത്തിയായ പ്രവൃത്തികളുടെ തുക കരാറുകാർക്ക് നൽകാനും കഴിയുന്നില്ല. 1200 ലേറെ തദ്ദേശ സ്ഥാപനങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം ഗഡു തുക 'സ്പിൽ ഓവർ' ആയി നൽകാത്തതും, പുതിയ ഫണ്ട് വെട്ടിക്കുറച്ചതും ആരോഗ്യ മേഖലയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പല തദ്ദേശസ്ഥാപനങ്ങൾക്കും ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കുപോലും പണം കണ്ടെത്താനായിട്ടില്ല.
2026-27 ലെ വാർഷിക പദ്ധതി സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയും മുൻ വർഷത്തെ പദ്ധതികൾ സ്പിൽഓവർ ആയി ഉൾപ്പെടുത്തിയും സംസ്ഥാന സർക്കാർ തിങ്കളാഴ്ച പുതിയ നിർദ്ദേശം പുറപ്പെടുവിച്ചെങ്കിലും, ഉത്തരവിൽ വ്യക്തതയില്ലെന്ന് പരാതി ഉയർന്നു. പുതിയ പദ്ധതികൾക്കായി പതിനാറാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ വിനിയോഗം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ ശേഷിക്കുന്ന തുക പുതിയ പദ്ധതികൾക്ക് വിനിയോഗിക്കാൻ കഴിയുമോ എന്നതിൽ വ്യക്തത ഇല്ലാത്തതാണ് പ്രശ്നം.
തുക അനുവദിച്ചാൽ തന്നെ കഴിഞ്ഞ സാമ്പത്തികവർഷം നടപ്പാക്കിയ പ്രവൃത്തികളുടെ മുഴുവൻ തുകയും നടപ്പു സാമ്പത്തിക വർഷം അനുവദിക്കുന്ന ഫണ്ട് തുകയിൽ നിന്ന് നൽകേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവൃത്തികളുടെ ചെലവിന്റെ 40 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത്.
മുടങ്ങിയ ആനുകൂല്യങ്ങൾ
1 വ്യക്തിഗത ആനുകൂല്യങ്ങൾ. തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ,ആരോഗ്യ സ്ഥാപനങ്ങൾക്ക് സഹായ ധനം
2 ബഡ്സ് സ്‌കൂൾ കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമുള്ള ആനുകൂല്യങ്ങൾ, കർഷകർക്കുള്ള സഹായപദ്ധതികൾ, ഫാമുകളുടെ നടത്തിപ്പ് ചെലവ് തുടങ്ങിയവ
തദ്ദേശ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനം തടസപ്പെടാൻ കാരണം കഴിഞ്ഞ സർക്കാർ മൂന്നാം ഗഡുവായ 2150കോടി രൂപ നൽകാത്തതാണ്. പതിനാറാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം റൂറൽ തദ്ദേശ സ്ഥാപന ഗ്രാന്റ് കുറവാണ്. കേന്ദ്രവുമായി സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കും
- മുഖ്യമന്ത്രി വി.ഡി.സതീശൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |