
കൊച്ചി: ആഡംബര കപ്പലുകളിലെ അടുക്കളയിൽ രുചിവിപ്ലവം സൃഷ്ടിച്ച പാലാക്കാരൻ അലക്സ് തോമസ് പുതുമന (52) ഇന്ന് നല്ല ഒന്നാന്തരം കർഷകനാണ്. സ്വന്തമായുള്ള എട്ടേക്കറിൽ തെങ്ങ്, റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, അടയ്ക്ക, കുരുമുളക്, കാപ്പി തുടങ്ങിയവയും മത്സ്യക്കൃഷിയുമുണ്ട്. 15 വർഷം ക്രൂസ് ഷിപ്പിംഗ് കമ്പനിയായ കോസ്റ്റക്രൂസിൽ എക്സിക്യുട്ടീവ് ഷെഫ് ആയിരുന്നു. അതിനുശേഷമാണ് നാട്ടിലെത്തി കാർഷിക സാമ്രാജ്യം പടുത്തുയർത്തിയത്. നാട്ടിൽ രണ്ടു ഹോട്ടലുകളും തുടങ്ങി.
ഹോട്ടൽ മാനേജ്‌മെന്റ് ബിരുദവുമായി ദുബായിലെത്തിയ അലക്സ്, ആഡംബര ഹോട്ടലിൽ ഒരുവർഷം ഷെഫായി. 1999ൽ 'കോസ്റ്റ ക്രൂസ് ലൈൻസി"ലേക്ക് എത്തി. 2020ൽ തിരിച്ചെത്തിയ ശേഷം, പറമ്പിലെ റബർ വെട്ടിമാറ്റി, അഞ്ചേക്കറിൽ ശാസ്ത്രീയ തെങ്ങുകൃഷി തുടങ്ങി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ നിർദ്ദേശിച്ച ഉയർന്ന വിളവ് നൽകുന്ന 250 'കേരസങ്കര" ഇനമാണ് നട്ടത്. പരിപാലനവും നിരീക്ഷണവുമെല്ലാം അലക്സ് നേരിട്ടുതന്നെ.
തെങ്ങാണ് മെയിൻ
ഈവർഷം 25,000ലധികം കരിക്കും 3,000ലധികം തേങ്ങയും വിളവെടുത്തു. പ്രതിവർഷം 7.5 രൂപയുടെ ആദായമാണ് തെങ്ങ് കൃഷയിൽ നിന്ന് ലഭിക്കുന്നത്. 35 മുതൽ 40 ദിവസം കൂടുമ്പോൾ കരിക്കിറക്കും. അഞ്ച് ടൺ ഡ്രാഗൺ ഫ്രൂട്ടും മൂന്ന് ടൺ റംബൂട്ടാനും ഇത്തവണ വിളഞ്ഞു. അദ്ധ്യാപികയായ ഭാര്യ സുമ ട്രീസയും മക്കളായ സെലീനയും മെർളീനയും കൃഷിക്കിറങ്ങാറുണ്ട്.
സ്വന്തം മണ്ണിൽ അദ്ധ്വാനിച്ചുണ്ടാക്കുന്ന വിളവിന്റെ സംതൃപ്തിയാണ് വലുത്. മികച്ച പരിപാലനമുണ്ടെങ്കിൽ തെങ്ങ് കൃഷി നല്ല ലാഭം തരും.
-അലക്സ് തോമസ് പുതുമന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |