
കൊച്ചി: വനയാത്രകളെയും വന്യജീവകളെയും ഇഷ്ടപ്പെടുന്നവർക്കായി 'വൈൽഡ് 100, 100 വോയ്‌സ് ഫോർ നേച്ചർ" പോഡ്കാസ്റ്റുമായി വനം വകുപ്പ്.
സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ (എ.സി.എഫ്) പി.എം. പ്രഭുവാണ് വനവിശേഷങ്ങൾ പറയുന്നത്. ഒരു വർഷം മുൻപാണ് പാലക്കാട്ടുകാരൻ പ്രഭുവിന്റെ ചിന്തയിൽ പോഡ്കാസ്റ്റ് ആശയമുദിച്ചത്.
ആഗസ്റ്റ് 18നാണ് വനംവകുപ്പ് -സാമൂഹ്യവനവത്കരണ വിഭാഗം പരിപാടി തുടങ്ങിയത്. വന്യജീവികൾ തമ്മിലുള്ള പരസ്‌പര ബന്ധവും മനുഷ്യരുടെ പ്രകൃതിയിലെ സഹജീവനത്തേക്കുറിച്ചും 100 വിദഗ്‌ദ്ധരുമായുള്ള പോഡ്കാസ്റ്റ് പരമ്പരയാണ് വൈൽഡ് 100, 100 വോയ്‌സ് ഫോർ നേച്ചർ. മേലധികാരികൾ പിന്തുണച്ചതോടെ അഭിമുഖം ഷൂട്ട് ചെയ്തു. വനം മന്ത്രി ഷിബു ബേബി ജോണിനെ നേരിൽക്കണ്ടു. പോഡ്കാസ്റ്റ് പരമ്പര സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി മന്ത്രി ഞെട്ടിച്ചു. ഉദ്ഘാടന പോഡ്കാസ്റ്റിൽ മന്ത്രി അതിഥിയുമായി.
മാസത്തിൽ ഒരു അഭിമുഖമവും മൂന്ന് റീലുകളുമാണ് സംപ്രേഷണം ചെയ്യുക. റീലുകൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യും. പൂർണരൂപം യൂട്യൂബിലുമുണ്ട്. വനയാത്രകൾക്കിടെ പ്രഭു പകർത്തിയ ദൃശ്യങ്ങളാണ് റീലുകളിൽ ഉപയോഗിക്കുന്നത്. ഭാര്യ: രാധിക. മകൻ: ധ്യാൻ.
വനംവകുപ്പിന്റെ ഫിലിംമേക്കർ
2009ൽ റേഞ്ച് ഓഫീസറായി നിയമിതനായ പി.എം. പ്രഭു, നിരവധി പുരസ്‌കാരങ്ങൾ നേടിയ ഡോക്യുമെന്ററി -ചലച്ചിത്ര സംവിധായകനുമാണ്. പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുമ്പോഴാണ് സിനിമാക്കമ്പമുണ്ടായത്. ലബുന്തൂർ, മെൻസ് സാന, അൺസംഗ് കൺസർവേഷൻ ഹീറോസ്, വിസ്‌പർ ഒഫ് സൈലൻസ്, കളേഴ്‌സ് ഇൻ റെയിൻ ഷാഡോ, ഹോം തുടങ്ങിയവയാണ് പ്രധാന ചലചിത്ര - ഡോക്യുമെന്ററി സൃഷ്ടികൾ. മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ്.
10 അഭിമുഖങ്ങൾ ഷൂട്ട് ചെയ്തുകഴിഞ്ഞു. 100 അഭിമുഖങ്ങൾക്കുള്ള പട്ടിക തയ്യാറാണ്. വനം മന്ത്രിയുടെയും വകുപ്പ് മേലധികാരികളുടെയും പിന്തുണയും അഭിനന്ദിച്ചുള്ള കമന്റുകളുമാണ് ഊർജ്ജമേകുന്നത്
-പി.എം. പ്രഭു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |