
കോലഞ്ചേരി: തിരഞ്ഞെടുപ്പ് ചൂടിനൊപ്പം കടുത്ത വേനലും വെല്ലുവിളിയായതോടെ പ്രചാരണ തന്ത്രങ്ങളിൽ മാറ്റം വരുത്തി സ്ഥാനാർത്ഥികൾ. പൊള്ളുന്ന മീനച്ചൂട് മറികടക്കാൻ സമയക്രമത്തിൽ വൻ മാറ്റം വരുത്തിയാണ് ആദ്യഘട്ട പ്രചാരണം പുരോഗമിക്കുന്നത്. ചൂടും പൊടിയും തിരക്കും മറികടന്നുള്ള പ്രചാരണം ഒരു 'ഫിറ്റ്നസ് ടെസ്റ്റ്' പോലെയാണെന്നാണ് സ്ഥാനാർത്ഥികളുടെ പ്രതികരണം. വാഹന പ്രചാരണം കൂടി ആരംഭിക്കുന്നതോടെ വെല്ലുവിളി ഇരട്ടിയാകും.
ഇനി 22 ദിവസം മാത്രമാണ് പ്രചാരണത്തിന് ശേഷിക്കുന്നത്. കോർണർ യോഗങ്ങളും സ്വീകരണങ്ങളും പൂർത്തിയാക്കാൻ സമയം കുറവായതിനാൽ നവമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. വാട്സ്ആപ്പ് സന്ദേശങ്ങൾ, ചെറിയ വീഡിയോകൾ, ഫേസ്ബുക്ക് പോസ്റ്റുകൾ എന്നിവ സജീവമാണ്. യുവാക്കളെ ആകർഷിക്കാൻ സിനിമാ ഡയലോഗുകളും നർമ്മവും ചേർത്തുള്ള ട്രോളുകളും ഉപയോഗിക്കുന്നു.
വോട്ടർമാർക്കൊപ്പമുള്ള സെൽഫികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഡിജിറ്റൽ സാന്നിദ്ധ്യം ഉറപ്പാക്കാനും സ്ഥാനാർത്ഥികൾ മത്സരിക്കുകയാണ്. 'ഐസ് ക്രീം മീറ്റ്', 'ചായ കൂടിക്കാഴ്ച' തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നു. ചൂടും സമയപരിമിതിയും വെല്ലുവിളിയാണെങ്കിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രചാരണത്തെ 'കൂൾ' ആക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.
'കൂളാ'കാൻ സ്ഥാനാർത്ഥി തന്ത്രങ്ങൾ
രാവിലെ ഏഴിന് ആരംഭിക്കുന്ന പ്രചാരണം ഉച്ചയ്ക്ക് 12 ഓടെ അവസാനിപ്പിക്കും. തുടർന്ന് മൂന്ന് മണി വരെ അവലോകന യോഗങ്ങൾക്കും ചർച്ചകളും.
ഇളം നിറത്തിലുള്ള കട്ടി കുറഞ്ഞ വസ്ത്രങ്ങളാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും ധരിക്കുന്നത്. വെളുത്ത വസ്ത്രങ്ങൾ ഇപ്പോൾ സ്റ്റൈൽ മാത്രമല്ല, ചൂടിൽ നിന്നുള്ള രക്ഷാകവചം കൂടിയാണെന്ന് പ്രവർത്തകർ പറയുന്നു.
ചൂടിനെ ചെറുക്കാൻ നന്നാറി, കൊത്തമല്ലി, ജീരകം എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കരുതിയാണ് പ്രചാരണയാത്ര. നിർജ്ജലീകരണം ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥികൾ ഉറപ്പാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |