
തൃപ്പൂണിത്തുറ: ഡിജിറ്റൽ സർവേയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറയിലെ സാധാരണക്കാർക്ക് ദുരിതമായി കരമടയ്ക്കൽ നടപടികൾ. മുമ്പ് ആധാരത്തിലും പട്ടയത്തിലും രേഖപ്പെടുത്തിയിരുന്ന ഭൂമിയുടെ വിസ്തീർണം പുതിയ സർവേയിൽ കുറവായി കാണിക്കുന്നതായും ചിലയിടങ്ങളിൽ അയൽവാസികളുടെ ഭൂമി വർദ്ധിച്ചതായും വ്യാപക പരാതികൾ ഉയരുന്നു. സർവേയിലെ സാങ്കേതിക പിഴവുകൾ സംബന്ധിച്ച പരാതികളും ഉയരുന്നുണ്ട്. റീ സർവേ, രേഖ തിരുത്തൽ തുടങ്ങിയ നടപടികൾക്കായി അധിക സാമ്പത്തിക ഭാരം സഹിക്കേണ്ടിവരുന്നതായും നാട്ടുകാർ പറയുന്നു.
കരമടക്കാനെത്തുന്നവർക്ക് സർവേ നടപടികളുടെ പേരിൽ അധിക ചെലവും ഭാരമാകുന്നുണ്ട്. റീ-സർവേ, സ്കെച്ച്, രേഖ തിരുത്തൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ആയിരങ്ങൾ ചെലവാകുന്നു. ഒരു സെന്റിന് ശരാശരി ₹200 മുതൽ ₹500 വരെ അധിക ഭാരം അനുഭവപ്പെടുന്നതായാണ് പരാതി. തൃപ്പൂണിത്തുറ, തിരുവാങ്കുളം, കണയന്നൂർ, മുളന്തുരുത്തി, എടക്കാട്ടുവയൽ, മണീട്, ആമ്പല്ലൂർ, പിറവം വില്ലേജ് ഓഫീസികളിൽ പരാതി പരിഹരിക്കാനായി ജനം നീണ്ടനേരം കാത്തുനിൽക്കേണ്ടി വരികയാണ്.
ബാങ്ക് വായ്പ ലഭിക്കാനില്ല
ഡിജിറ്റൽ സർവേ ഫലങ്ങളെത്തുടർന്ന് നിരവധി അനുബന്ധ പ്രശ്നങ്ങളും ഉയരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഭൂമിയുടെ വിസ്തീർണ വ്യത്യാസം കാരണം ബാങ്ക് വായ്പകൾ തടസപ്പെടുന്നു
കെട്ടിട നിർമാണ അനുമതികൾ വൈകുന്നു
നികുതി കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടാകുന്നു
വീട് ഇരിക്കുന്ന ഭൂമി മുമ്പ് 16 സെന്റായിരുന്നു. ഇപ്പോൾ ഒരു സെന്റ് കുറവാണ് കാണിക്കുന്നത്. വാണിജ്യ ആവശ്യത്തിനായി പണിതിട്ടുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ഭൂമി 3 സെന്റ് ആണ് കുറവ് കാണിക്കുന്നത്. സമീപത്തുള്ള ഉടമസ്ഥരുടെ ഭൂമിയിലും വലിയ കുറവ് സംഭവിച്ചിട്ടുണ്ട്.ഈ മാറ്റത്തിന്റെ കാരണമെന്തെന്ന് അധികൃതർ ആരും വ്യക്തമാക്കുന്നില്ല
വർഗീസ്
ചോറ്റാനിക്കര
പരാതികൾ ലഭിക്കുന്നിടത്ത് പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കും. സർവ്വേ നടത്തിയപ്പോൾ തന്നെ ഭൂമി കുറവുള്ളവർക്ക് പരാതി നൽകാൻ അവസരമുണ്ടായിരുന്നു.
കണയന്നൂർ വില്ലേജ് ഉദ്യോഗസ്ഥ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |