
4 മണ്ഡലങ്ങളിൽ 2021ലെ പോരാളികൾ വീണ്ടും
കൊച്ചി: ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ 2021ലെ ഇടത്-വലത് മുന്നണിപ്പോരാളികൾ വീണ്ടും നേർക്കുനേർ ഏറ്റുമുട്ടുന്നു. കളമശേരി, കുന്നത്തുനാട്, കോതമംഗലം, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് കൗതുകപ്പോരാട്ടം. തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഏത് സ്ഥാനാർത്ഥി വിജയിച്ചാലും മണ്ഡലത്തിന് പുതിയ എം.എൽ.എയെ ലഭിക്കുമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
കളമശേരി
ജില്ലയിലെ ഏക മന്ത്രിയായ പി. രാജീവും അന്തരിച്ച മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൾ ഗഫൂറുമാണ് കളമശേരിയിലെ ഇടത്-വലത് സ്ഥാനാർത്ഥികൾ. മണ്ഡലം നിലനിറുത്താൻ പി. രാജീവിനെ തന്നെ സി.പി.എം നിയോഗിച്ചപ്പോൾ, കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ മുസ്ളിം ലീഗ് വി.ഇ. അബ്ദുൾ ഗഫൂറിനെ ചുമതലപ്പെടുത്തിയതോടെയാണ് 2021ലെ തനിയാവർത്തനമുണ്ടായത്. 15,336 വോട്ടുകൾക്കായിരുന്നു 2021ൽ പി.രാജീവ് എം.എൽ.എയുടെ ജയം. മണ്ഡല രൂപീകരണത്തിന് ശേഷം വി.കെ.ഇബ്രാഹിംകുഞ്ഞ് മത്സരിക്കാത്ത ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്.
തൃപ്പൂണിത്തുറ
2021-ൽ വൈപ്പിനിൽ ചെങ്കൊടി പാറിച്ച കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എയെ ഇക്കുറി സി.പി.എം മണ്ഡലം മാറ്റി പരീക്ഷിക്കുന്നു. കഴിഞ്ഞ തവണ വൈപ്പിനിൽ യു.ഡി.എഫിനായി മത്സരിച്ച ദീപക് ജോയ് മണ്ഡലം മാറി തൃപ്പൂണിത്തുറയിലേക്ക് എത്തിയതാണ് മത്സരത്തിൽ കൗതുകമായത്. കഴിഞ്ഞ തവണ 8,201 വോട്ടുകൾക്ക് ദീപക് ജോയിയെ പരാജയപ്പെടുത്തിയാണ് കെ.എൻ.ഉണ്ണിക്കൃഷ്ണൻ വൈപ്പിൻ നിലനിറുത്തിയത്. തൃപ്പൂണിത്തുറ ചുവപ്പിക്കാൻ ഇടതുമുന്നണിയും നിലനിറുത്താൻ യു.ഡി.എഫും വാശിയേറിയ പ്രചാരണമാണ് നടത്തുന്നത്.
കുന്നത്തുനാട്
സിറ്റിംഗ് സീറ്റ് നിലനിറുത്താൻ സി.പി.എമ്മിനായി പി.വി.ശ്രീനിജിൻ എം.എൽ.എയും കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫിനായി വി.പി.സജീന്ദ്രനുമാണ് കുന്നത്തുനാട്ടിൽ മത്സരിക്കുന്നത്. തുടർച്ചയായി നാലാം വട്ടവും വി.പി.സജീന്ദ്രൻ കോൺഗ്രസ് ടിക്കറ്റിൽ ഇറങ്ങിയതോടെയാണ് 2021ലെ തനിയാവർത്തനമുണ്ടായത്. 2021ൽ 2,717 വോട്ടുകൾക്കാണ് പി.വി.ശ്രീനിജിൻ യു.ഡി.എഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്തത്.
കോതമംഗലം
മലയോര മണ്ഡലത്തിലും 2021ലെ തനിയാവർത്തനമാണ് നടക്കുന്നത്. സിറ്റിംഗ് സീറ്റ് നിലനിറുത്താൻ എൽ.ഡി.എഫിന്റെ ആന്റണി ജോൺ എം.എൽ.എയും യു.ഡി.എഫിന്റെ ഷിബു തെക്കുംപുറവുമാണ് കളത്തിൽ. കഴിഞ്ഞ തവണ 6,605 വോട്ടുകൾക്കാണ് ഷിബു തെക്കുംപുറത്തെ ആന്റണി ജോൺ പരാജയപ്പെടുത്തിയത്. ആന്റണി ജോണിന്റെ മൂന്നാം അങ്കമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |