
സുരക്ഷാ വീഴ്ചയെന്ന് ഉപദേശക സമിതി
പറവൂർ: പെരുവാരം മഹാദേവ ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. ഒരു ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്‌ടിച്ചു. ശനിയാഴ്ച അർദ്ധരാത്രിയാണ് മോഷണം നടന്നതെന്നാണ് നിഗമനം. മൂന്ന് ഭണ്ഡാരങ്ങൾക്കും രണ്ട് വീതം പൂട്ടുകളുണ്ട്. ഇതിൽ ഒരു ഭണ്ഡാരത്തിന്റെ രണ്ട് പൂട്ടുകളും തുറന്നു. രണ്ട് ഭണ്ഡാരങ്ങളുടെ ഒരു പൂട്ട് മാത്രമേ മോഷ്ടാവിന് തുറക്കാനായുള്ളൂ. തുറന്ന ഭണ്ഡാരത്തിൽ നിന്ന് എത്ര തുക നഷ്‌ടപ്പെട്ടെന്ന് വ്യക്‌തമല്ല.
മഹോത്സവത്തിന് ശേഷം ഭണ്ഡാരം തുറന്നിരുന്നു. അന്ന് 9,000 രൂപയാണ് ലഭിച്ചതെന്നും അതിനു കണക്കായ തുകയാണ് ഇത്തവണയും ഉണ്ടാകാൻ സാദ്ധ്യതയെന്നും ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസർ പറഞ്ഞു. ക്ഷേത്രത്തിലെ മറ്റു വസ്‌തുക്കളൊന്നും മോഷണം പോയിട്ടില്ല. പൊലീസ് ക്ഷേത്രത്തിലെയും പരിസരത്തെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഒരു സി.സി ടിവിയിൽ നിന്ന് ഒരാൾ ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്‌തമല്ല.
ക്ഷേത്രത്തിൽ മോഷണം നടന്നത് തിരുവതാംകൂർ ദേവസ്വം ബോർഡിന്റ് സുരക്ഷാ വീഴ്ചയാണെന്ന് ക്ഷേത്രോപദേശക സമിതി ആരോപിച്ചു. 24മണിക്കൂറും സുരക്ഷാ ഡ്യൂട്ടിയുള്ള ക്ഷേത്രമാണിത്. രാത്രി ഡ്യൂട്ടിക്ക് ദേവസ്വം ബോർഡിന്റെ ജീവനക്കാരനുണ്ട്. കൂടാതെ, സ്ട്രോംഗ് റൂമിന് കാവലായി രണ്ട് ഗാർഡുമാരും. മൂന്ന് പേർ ഡ്യൂട്ടിയിലുള്ളപ്പോഴാണ് മോഷണം നടന്നത്. പറവൂർ ഗ്രൂപ്പിലെ എല്ലാ ക്ഷേത്രങ്ങളിലെയും വിലയേറിയ വസ്‌തുക്കൾ ദേവസ്വം ബോർഡ് സൂക്ഷിക്കുന്നത് പെരുവാരം ക്ഷേത്ര മതിൽക്കെട്ടിനകത്തെ സ്ട്രോംഗ് റൂമിലാണ്. സ്ട്രോംഗ് റൂമിന് അഞ്ച് മീറ്റർ മാത്രം അകലെയുള്ള ഭണ്ഡാരവും കുത്തിത്തുറന്നിട്ടുണ്ട്.
സുരക്ഷാ വീഴ്‌ചകൾ സംബന്ധിച്ച് ഉപദേശക സമിതി പലതവണ മേലധികാരികളെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ശനിയാഴ്‌ച രാത്രി നടന്ന സംഭവം ഞായറാഴ്‌ച രാവിലെ ഒമ്പത് മണി വരെ ഉപദേശക സമിതിയെ പോലും അറിയിച്ചില്ല
ജി. രജീഷ്
പ്രസിഡന്റ്
ഉപദേശക സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |