
കൊച്ചി: ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഇടതുപക്ഷം. ആദ്യപ്രചാരണം തുടങ്ങിയത് ഇടതുപക്ഷം. ഫലം വന്നപ്പോൾ അതിദയനീയ പരാജയം. മൂവാറ്റുപുഴയിൽ ഇടതിന് ഇത്ര വലിയ തിരിച്ചടിയേൽക്കുമെന്ന് യു.ഡി.എഫ് ക്യാമ്പ് പോലും കണക്കുകൂട്ടിക്കാണില്ല. പാർട്ടി വോട്ടുകൾക്ക് അതീതമായ അടിയൊഴുക്കുകളിലായിരുന്നു ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളത്രയും. അതുണ്ടായില്ലെന്നു മാത്രമല്ല മുന്നണി വോട്ടുകളിൽ പോലും വൻ ചോർച്ചയുണ്ടായി.
കേസുകളും വിവാദങ്ങളും നിരവധിയുണ്ടെങ്കിലും അഞ്ചുവർഷം കൊണ്ട് മാത്യു കുഴൽനാടന് ജനപിന്തുണ ഏറിയെന്ന കോൺഗ്രസ് കണക്കുകൂട്ടൽ അക്ഷരംപ്രതി ശരിവയ്ക്കുന്ന വിജയം.
നാട്ടുകാരനും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയും ചലച്ചിത്ര - നാടക പ്രവർത്തനങ്ങളിലൂടെയും മണ്ഡലത്തിന് സുപരിചിതനായ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ മത്സരിച്ചിട്ടും ചലനമൊന്നും ഉണ്ടാക്കാനായില്ലെന്ന് മാത്രമല്ല മാത്യുവിന്റെ ഭൂരിപക്ഷം ആറിരട്ടിയിലധികമായി.
2016ൽ എഴുപതിനായിരത്തിലേറെ വോട്ടുകൾ നേടി 9,375 വോട്ടിന് ജോസഫ് വാഴയ്ക്കനെ മുട്ടുകുത്തിച്ച് സി.പി.ഐയുടെ എൽദോ എബ്രഹാം വിജയിച്ചെങ്കിലും 2021ൽ എൽദോയെ 6,961 വോട്ടിന് മാത്യു കുഴൽനാടൻ കീഴടക്കി. ഉൾപ്പാർട്ടി പ്രശ്‌നങ്ങളിൽപ്പെട്ട് എൽദോ എബ്രഹാമിന്റെ ജനപിന്തുണയിൽ ഇടിവ് വന്നതോടെയാണ് എൽ.ഡി.എഫ് തരംഗത്തിലും അന്ന് എൽദോ പരാജയപ്പെട്ടത്. മണ്ഡലത്തിലെ ഇതുവരെയുള്ള 16 തിരഞ്ഞെടുപ്പുകളിൽ 11ലും മൂവാറ്റുപുഴ യു.ഡി.എഫിനൊപ്പമെന്ന് ഈ തിരഞ്ഞെടുപ്പോടെ തിരുത്തി എഴുതപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |