കണ്ണൂർ: തിരഞ്ഞെടുപ്പ് കാലത്തെ ഒരു ഫേസ്ബുക്ക് കുറിപ്പ് കണ്ണൂർ രാഷ്ട്രീയം ചർച്ച ചെയ്യുന്നു. 'തീർച്ചയായും തിരിച്ചു വരും, വൈകില്ല' - എഴുതിയത് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ മുൻ അംഗം മനു തോമസ്.
മാസങ്ങൾ നീണ്ട നിശബ്ദതയ്ക്ക് ശേഷം പൊടുന്നനെ പ്രത്യക്ഷപ്പെട്ട ആ വരികൾ ചെറുതാണെങ്കിലും, അതുണ്ടാക്കിയ ചലനം ചെറുതല്ല. സോഷ്യൽ മീഡിയയിൽ ചർച്ചകൾ കത്തിപ്പടരുന്നുണ്ട്. ആ പോസ്റ്റിൽ സി.പി.എം നേതൃത്വം ജാഗ്രതയിലാണ്.
സി.പി.എം. അണികളിലെ അസംതൃപ്ത വിഭാഗം മനു തോമസിന്റെ തിരിച്ചുവരവ് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. നേതൃത്വത്തെ നേരിട്ട് വെല്ലുവിളിച്ച്, ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പടിയിറങ്ങിയ ഒരാൾ അതേ പ്രസ്ഥാനത്തിലേക്ക് തിരിച്ചുകടക്കുക എന്നത് എളുപ്പമല്ല.
ഇതേ വഴി സഞ്ചരിച്ച പലരും ഒടുവിൽ എതിർ ചേരികളിലേക്ക് ചേക്കേറിയ കേരള രാഷ്ട്രീയ ചരിത്രത്തിൽ, മനു തോമസും ഒരു പുതിയ തട്ടകം കണ്ടെത്തുമോ? ഇടതു രാഷ്ട്രീയത്തിൽ പരിചയ സമ്പന്നനായ ഒരു യുവ നേതാവിനെ ഉൾക്കൊള്ളാൻ പ്രതിപക്ഷ പാർട്ടികൾ സന്നദ്ധരാകുമോ?
ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ ഇല്ല. മനു തോമസ് മൗനം തുടരുകയാണ്. വരും ദിവസങ്ങളിലെ അദ്ദേഹത്തിന്റെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ് കണ്ണൂർ.
മനു തോമസ്
കണ്ണൂർ ജില്ലയിൽ സജീവ സാന്നിദ്ധ്യമായിരുന്ന യുവ സി.പി.എം നേതാവ്. ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ ശ്രദ്ധേയ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം, പ്രസ്ഥാനത്തിന് അകത്തുനിന്ന് ഉറക്കെ ശബ്ദിച്ചതോടെ വിവാദങ്ങളിലും ഇടം നേടി. കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങൾക്കും സ്വർണക്കടത്ത് മാഫിയകൾക്കും ചില പാർട്ടി നേതാക്കൾ സംരക്ഷണം നൽകുന്നു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചാണ് അദ്ദേഹം പ്രസ്ഥാനവുമായുള്ള ബന്ധം വിച്ഛേദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |