കൊല്ലം: കഠിനമായ വേനൽചൂടിൽ ജലലഭ്യത കുറഞ്ഞതോടെ കൃഷികൾ കരിഞ്ഞുണങ്ങി കർഷകർ ദുരിതത്തിൽ. ജില്ലയിൽ കിഴക്കൻ മേഖലയിൽ ഉൾപ്പടെ വിളകൾ വ്യാപകമായി നശിച്ചുതുടങ്ങി. ജലസ്രോതസുകൾ ഭൂരിഭാഗവും വറ്റിത്തുടങ്ങി. ചിലയിടങ്ങളിൽ കല്ലട ജലസേചന പദ്ധതിയുടെ കനാൽ തുറക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
വേനൽസമയത്ത് കനാൽ ജലം പ്രതീക്ഷിച്ചാണ് കർഷകർ കൃഷിയിറക്കുന്നത്. സാധാരണ ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യം കനാലിലൂടെ വെള്ളമെത്തേണ്ടതാണ്. ജൂൺ മാസം വരെ ഇത്തരത്തിൽ വെള്ളം ലഭിക്കും. എന്നാൽ കുണ്ടറ ഭാഗത്ത് ഈ വർഷം മാർച്ച് 15 കഴിഞ്ഞ് തുറന്നെങ്കിലും ഒരാഴ്ചമാത്രമാണ് വെള്ളം ലഭിച്ചത്. എല്ലാസ്ഥലത്തേക്കും വെള്ളം എത്തിയില്ലെന്നും ആക്ഷേപമുണ്ട്.
വേണ്ടത്ര മഴ ലഭിച്ചില്ലെങ്കിൽ ജില്ലയിലെ കർഷക ജീവിതങ്ങളും കരിഞ്ഞുണങ്ങും. ചടയമംഗലം, ചാത്തന്നൂർ, കൊട്ടാരക്കര, കുണ്ടറ, പുനലൂർ, ശാസ്താംകോട്ട, വെട്ടിക്കവല, ഇരവിപുരം എന്നിവിടങ്ങളിലെല്ലാം കൃഷി വ്യാപകമായി നശിച്ചു. ഈ മാസം ഇന്നലെ വരെ മാത്രം 6.36 ഹെക്ടറിലായി 176 കർഷകരുടെ കൃഷിയെയാണ് വേനൽ സാരമായി ബാധിച്ചത്.
33.14 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. കൊട്ടാരക്കരയിലാണ് ഏറ്റവും കൂടുതൽ കൃഷി നശിച്ചത്. 22.2 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. പാട്ടഭൂമിയിൽ കൃഷിയിറക്കിയ കർഷകരാണ് കടക്കെണിയിലായത്. ബാങ്കിൽ നിന്ന് വായ്പയെടുത്തും പലിശയ്ക്കെടുത്തുമൊക്കെ കൃഷിയിറക്കിയവരാണിവർ. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.
കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങി
വാഴയിലകൾ മുഴുവനും ഉണങ്ങി
കുലച്ച വാഴകൾ വരെ വാടിവീഴുന്നു
മൂപ്പെത്താത്ത കുലകൾ വരെ ഇക്കൂട്ടത്തിൽ
വേനലിനെ പ്രതിരോധിക്കുന്ന പൂവൻ വാഴകൾക്കും പിടച്ചുനിൽക്കാനാകുന്നില്ല
മൂപ്പെത്താത്ത കുലകൾ കറിക്കായ വിഭാഗത്തിലും വിറ്റഴിക്കാനാവുന്നില്ല
മൂപ്പെത്തിയ കായയുടെ അഗ്രഭാഗം പഴുക്കാത്തതിനാൽ ഡിമാന്റും കുറഞ്ഞു
രണ്ടാഴ്ചക്കിടെ 3850 കുലച്ച വാഴകളും 1750 കുലയ്ക്കാറായ വാഴകളും നശിച്ചു
പച്ചക്കറികളും കുരുമുളകും ഉൾപ്പെടെ കരിഞ്ഞുണങ്ങി
കൃഷിഭവനിൽ അറിയിക്കാം
നേരിട്ടോ www.aims.kerala.gov.in എന്ന വെബ് പോർട്ടലിലൂടെയോ എ.ഐ.എം.എസ് ആപ്പിലൂടെയോ വിവരം കൈമാറാം
വിള ഇൻഷ്വർ ചെയ്തിട്ടില്ലാത്തവർ പത്ത് ദിവസത്തിനുള്ളിലും ചെയ്തവർ 15 ദിവസത്തിനുള്ളിലും അപേക്ഷിക്കണം
നാശനഷ്ടം സംഭവിച്ച വിളകൾ പരിശോധന കഴിയുംവരെ അതേപടി നിലനിറുത്തണം.
ചൂടിന്റെ കാഠിന്യം മൂലം കൃഷിയിറക്കാൻ കഴിയുന്നില്ല. കൃഷി ചെയ്തതാകട്ടെ എല്ലാം നശിച്ചു. കനാൽ വെള്ളവും കിട്ടാത്ത സ്ഥിതിയാണ്.
അനിൽ, കർഷകൻ, കുണ്ടറ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |