
കൊല്ലം: സർക്കാർ പണം അനുവദിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പരിശീലന അലവൻസിനും വിവരശേഖരണ അലവൻസിനുമായുള്ള ജീവനക്കാരുടെ കാത്തിരിപ്പ് നീളുന്നു. സർക്കാർ ഉത്തരവ് ഈമാസം 4ന് ഇറങ്ങിയെങ്കിലും പണം ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
വീടുകയറിയുള്ള വിവര ശേഖരണത്തിനുള്ള ഹോണറേറിയമായി 9000 രൂപയും മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഭക്ഷണ ചെലവ് കഴിഞ്ഞ് 1200 രൂപയുമാണ് എന്യുമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും ലഭിക്കാനുള്ളത്. ജൂലായ് 1 മുതൽ 30 വരെയായിരുന്നു വിവര ശേഖരണം. വിവരശേഖരണത്തിന് ആപ്പ് ഉണ്ടായിരുന്നെങ്കിലും പിഴവ് സംഭവിക്കാതിരിക്കാൻ കൂടുതൽ പേരും പേപ്പറിലാണ് ആദ്യം വിവരം രേഖപ്പെടുത്തിയത്. പിന്നീട് വീട്ടിലിരുന്നാണ് ആപ്പിൽ വിവരം രേഖപ്പെടുത്തിയത്. എന്യുമറേറ്റർമാർക്ക് 150 മുതൽ 250 വരെ വീടാണ് നിശ്ചയിച്ചിരുന്നെങ്കിലും ചിലർക്ക് 350 വീടുകളിൽ നിന്നുവരെ വിവരം ശേഖരിക്കേണ്ടി വന്നിട്ടുണ്ട്.
വിവരശേഖരണത്തിന് മുമ്പ് പരിശീലനം നടന്നപ്പോൾ തന്നെ ഹോണറേറിയം വിതരണം ചെയ്യാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ഗൂഗിൾ ഷീറ്റിൽ നൽകിയിരുന്നു. സെൻസസ് ജോലിക്കായി എടുത്ത വാഹനങ്ങൾക്കുള്ള വാടകയും നൽകിയിട്ടില്ല. പരിശീലന അലവൻസ്, വിവരശേഖരണ ഹോണറേറിയം, വാഹന വാടക എന്നീ ഇനങ്ങളിലായി 5.68 കോടി രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്.
ഫണ്ട് ഇതുവരെ കിട്ടിയില്ല
രണ്ടാഴ്ച മുമ്പ് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ഇതുവരെ ഫണ്ട് ലഭ്യമായിട്ടില്ല
ഇതോടെ സെൻസസ് ഡ്യൂട്ടി ഹോണറേറിയം വിതരണം മുടങ്ങി
ജില്ലയിൽ 12 ചാർജ് ഓഫീസർമാർ
717 സൂപ്പർവൈസർമാർ
4117 എന്യുമറേറ്റർമാർ
കിട്ടാനുള്ളത്
₹ 10200 രൂപ വീതം
അനുവദിച്ചത്
₹ 5.68 കോടി
കോമ്പൻസേറ്ററി ഓഫും വൈകുന്നു
സെൻസസിന്റെ ആദ്യഘട്ട വിവരശേഖരണം നടന്ന ജൂലായ് 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 10 ദിവസം എന്യുമറേറ്റർമാർക്കും സൂപ്പർവൈസർമാക്കും ഡ്യൂട്ടി ഓഫ് എടുക്കാമായിരുന്നു. അതെടുക്കാതെ അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തി വിവരശേഖരണം പൂർത്തിയാക്കിയവർക്ക് പത്ത് കോമ്പൻസേറ്ററി ഓഫെടുക്കാം. മറ്റ് ജില്ലകളിലും കോമ്പൻസേറ്ററി ലീവ് അനുവദിക്കുന്നതിനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും ജില്ലയിൽ നടപടി വൈകുകയാണ്.
രണ്ട് ദിവസത്തിനകം സെൻസസിന്റെ ഒന്നാംഘട്ടത്തിലെ അലവൻസും ഹോണറേറിയവും വിതരണം ചെയ്യും.
എ.ഡി.എം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |