
മലപ്പുറം: അത്തം പിറന്നതോടെ ജില്ലയിലെ പൂവിപണിയിൽ വിലക്കയറ്റം. ഓണാഘോഷങ്ങൾക്കായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ടൺ കണക്കിന് പൂക്കളാണ് ദിനംപ്രതി എത്തുന്നത്. കർണാടകയിലെ ഗുണ്ടൽപേട്ട്, ബംഗളൂരു, മൈസൂർ, ഹൊസൂർ, നാഗർഹോലെ, തമിഴ്നാട്ടിലെ തോവാള, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, തേനി, സേലം, ഊട്ടി, കോയമ്പത്തൂർ, കമ്പം, ശീലയംപട്ടി, ശങ്കരൻകോവിൽ, മധുര, ഡിണ്ടിഗൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കൾ ഇറക്കുമതി ചെയ്യുന്നത്. ഓണം ലക്ഷ്യമിട്ട് ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങളിലാണ് ഇതര സംസ്ഥാനങ്ങളിൽ പൂക്കൃഷി നടന്നിട്ടുള്ളത്.
വിവിധ ക്ലബ്ബുകൾ, വിദ്യാലയങ്ങൾ, സർക്കാർ-സ്വകാര്യ ഓഫീസുകൾ എന്നിവിടങ്ങളിൽ ഓണാഘോഷ പരിപാടികൾ ആരംഭിച്ചതോടെ പൂക്കൾക്ക് ആവശ്യക്കാരേറിയ സ്ഥിതിയാണ്. സ്‌കൂളുകളിൽ ഓണപ്പരീക്ഷ കഴിഞ്ഞാൽ ആഘോഷങ്ങൾ നടക്കാനിരിക്കുകയാണ്. ഡിമാൻഡ് ഉയർന്നതോടെ ഓണം കഴിയും വരെ വില കുറയില്ലെന്ന് വ്യാപാരികൾ പറയുന്നു.100 രൂപ മുതലുള്ള അത്തപ്പൂക്കള കിറ്റുകളും വിപണിയിൽ ലഭ്യമാണ്.
അയൽ സംസ്ഥാനങ്ങളിലെ ഡിമാൻഡും വില കൂട്ടി
ഉത്സവ സീസണായതിനാൽ അയൽ സംസ്ഥാനങ്ങളിലും പൂക്കൾക്ക് ആവശ്യക്കേരേറെയാണ്. ഇത് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ദീർഘനേരം വാടാതെ നിൽക്കുമെന്നതിനാൽ ബംഗളൂരു മുല്ല മൊട്ടുകൾ തുന്നിച്ചേർത്ത മാലകൾക്ക് വിപണിയിൽ വൻ പ്രിയമാണ്. സുഗന്ധമില്ലാത്തതും വിരിയാത്തതുമായ ഇവ രണ്ട് ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരു മുഴത്തിന് 50 രൂപ നിരക്കിലാണ് വിൽപ്പന.
വരും ദിവസങ്ങളിൽ വില ഇനിയും വർദ്ധിക്കും. പൂക്കൾ തേടി എത്തുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്.
പൂക്കച്ചവടക്കാർ, മലപ്പുറം
പൂക്കളുടെ വിപണി വില
ജമന്തി 500
റെഡ് റോസ് 400-450
അരളി 400-500
വാടാർ മല്ലി 300
കാറ്റാടി ഇല കെട്ടിന് 100
ചില്ലി റോസ് 400
മുല്ല (ഒരു മുഴം) - 40
താമര (ഒന്നിന്)- 20
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |