
കോട്ടയം : നെല്ല് സംഭരിച്ച് രണ്ടുമാസമായിട്ടും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തിയില്ല. സപ്ലൈകോ നൽകാനുള്ള വായ്പാ പരിധി കടന്നതോടെ ബാങ്കുകൾ പണം നൽകുന്നത് നിറുത്തി. പുതിയ മന്ത്രിസഭ അധികാരത്തിലേറി പ്രശ്നം പരിഹരിക്കാൻ ഏറെ സമയമെടുക്കും. ഇത് വിരിപ്പു കൃഷിയെയും ബാധിക്കും. കാനറ, എസ്.ബി.ഐ ബാങ്കുകളുടെ കൺസോർഷ്യമാണ് സർക്കാർ ഗ്യാരന്റിയിൽ നെല്ലുവില വായ്പയായി കർഷകർക്ക് നൽകിയിരുന്നത്. നെല്ല് സംഭരിച്ച വകയിൽ 670 കോടിയോളം കർഷകർക്ക് ലഭിക്കാനുണ്ട്. കേന്ദ്രവിഹിതമായി 203 .94 കോടി അനുവദിച്ചെങ്കിലും അതിൽ കൂടുതൽ ബാങ്കുകൾക്ക് നൽകാനുള്ളതിനാലാണ് അവർ പണം നൽകുന്നത് നിറുത്തിയത്. മാർച്ച് പകുതി വരെ 472 കോടി രൂപ ബാങ്കുകൾ വിതരണം ചെയ്തു. ഇനി 700 കോടി കൊടുക്കാനുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞു, യു.ഡി.എഫും കൈയൊഴിഞ്ഞു
നെല്ല് സംഭരിച്ചതിന്റെ പണം കർഷകർക്ക് കിട്ടാത്ത പ്രശ്നം കോട്ടയത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയിരുന്നു. കർഷകരെ കൂട്ടി പാഡി ഓഫീസ് പിക്കറ്റിംഗിനും നേതൃത്വം നൽകി. ഇപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. പുഞ്ച കൊയ്ത്ത് കഴിഞ്ഞ പാടത്തെ കളകൾ മാറ്റണം. വെള്ളം കയറ്റി പിന്നീട് വറ്റിച്ചു വിത നടത്തണം. പണം കിട്ടിയാലേ ഇതൊക്കെ നടക്കൂ. കൃഷി വൈകിയാൽ പാടത്ത് കള കൂടും. മാറ്റാൻ അധിക ചെലവാകും. കൃഷി വൈകിയാൽ വിത്തിന് ക്ഷാമമാകും. നല്ല വിത്തും കിട്ടില്ല.
കുമരകം, തിരുവാർപ്പ്, അയ്മനം ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിൽ : 3500 ഹെക്ടർ സ്ഥലത്ത് വിരിപ്പു കൃഷി
''പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിച്ച പണം കിട്ടിയിട്ടുവേണം അടുത്ത കൃഷിയ്ക്ക് നിലം ഒരുക്കാൻ. ബാങ്കിൽ നിന്നുള്ള പണം വൈകും. വിരിപ്പു കൃഷി നീളുന്നത് കൃഷിച്ചെലവ് കൂട്ടും. വിളവിനെയും ബാധിക്കും. പ്രശ്നത്തിൽ ഇടപെടാൻ ആരുമില്ല.
പൊന്നപ്പൻ (നെൽകർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |