
കോട്ടയം: വാഴൂർ പാറാംതോട്ടിൽ ലഹരി ഉപയോഗിച്ചതിന് ശേഷം ആക്രമണം നടത്തിയ യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ജുബിൻ, ജിബിൻ, കിഷോർ, അജിൻ എന്നിവരാണ് കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ചതിന് ശേഷം സമീപത്തെ വീടികൾക്ക് നേരെ ആക്രമണം നടത്തിയത്. പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചതിനെത്തുടർന്ന് നാട്ടുകാർ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവദിവസം പ്രതികൾ ലഹരി ഉപയോഗിച്ചതിന് ശേഷം സമീപത്തെ ഒരു കടയിലെത്തിയിരുന്നു. അവിടെവച്ച് കടയുടമയുമായി തർക്കം ഉണ്ടായി. തുടർന്ന് പ്രതികൾ ബഹളംവയ്ക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കടയുടമയുമായി ഇവർ വാക്കേറ്റമുണ്ടാക്കുന്നത് കണ്ട നാട്ടുകാർ പ്രശ്നത്തിൽ ഇടപെടുകയും ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനുശേഷം യുവാക്കൾ വീണ്ടും സംഘം ചേർന്ന് അവിടെയെത്തി സമീപത്തുള്ള വീടുകളിലേക്ക് കല്ലുകളടക്കം എറിയുകയായിരുന്നു. ഇതിനെത്തുടർന്ന് നാട്ടുകാർ ചേർന്ന് വളരെ ശ്രമകരമായാണ് ഇവരെ പിടികൂടിയത്. അതിനുശേഷം നാലുപേരുടെയും കൈകാലുകൾ കെട്ടിയിടേണ്ട സാഹചര്യമുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. ശേഷം പള്ളിക്കത്തോട് പൊലീസ് എത്തി ഇവരെ കസറ്റഡിയിലെടുത്ത് കൊണ്ടുപോയി. പ്രതികൾ സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരാണെന്നാണ് നാട്ടുകാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |