
വ്യാപാരികളും അയൽക്കൂട്ടങ്ങളും പ്രതിസന്ധിയിൽ
കോട്ടയം: ഓണം ആഘോഷിക്കാൻ മുൻകൂർ തവണകളായി പണം വാങ്ങി കിറ്റൊരുക്കുന്ന വ്യാപാരികളേയും അയൽക്കൂട്ടങ്ങളേയും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ചെറുതൊന്നുമല്ല വലയ്ക്കുന്നത്. കിറ്റ് തുടങ്ങിയപ്പോഴുള്ളതിനേക്കാൾ 40 ശതമാനം വരെ പലചരക്ക് ഉത്പ്പന്നങ്ങൾക്ക് വില വർദ്ധിച്ചു. ഇതോടെ ഓണക്കിറ്റ് സംരംഭകരുടെ കൈപൊള്ളിക്കുമെന്ന് ഉറപ്പായി.
ഓണത്തിന് പിന്നാലെ ആഴ്ചയിലോ, മാസത്തിലോ നിശ്ചിതതുക വീതം ആളുകളിൽ നിന്ന് വാങ്ങി അടുത്ത ഓണക്കാലത്ത് കിറ്റ് നൽകുന്നതാണ് പദ്ധതി. കിറ്റിലുള്ള സാധനങ്ങളും അളവും നേരത്തെ അറിയിക്കും. പല അയൽക്കൂട്ടങ്ങളും കുടുംബശ്രീ യൂണിറ്റുകളും വ്യാപാരികളുമൊക്കെ വർഷങ്ങളായി ഇത്തരത്തിൽ കിറ്റ് നൽകാറുണ്ട്. പലരിൽ നിന്ന് നിശ്ചിതതുക ഈടാക്കുമ്പോൾ ആകെ തുക ലക്ഷങ്ങൾ വരും. വർഷം മുഴുവൻ ചെലവഴിക്കാമെന്നതും ചെറിയ ലാഭവുമാണ് നേട്ടം. ഓണത്തിന് ഒരുമിച്ച് പണം കണ്ടത്താതെ വിഭവ സമൃദ്ധമായ സദ്യയൊരുക്കാമെന്നതാണ് ഉപഭോക്താക്കൾക്കുള്ള നേട്ടം. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചതോടെ ഇത്തവണ കാര്യങ്ങൾ തകിടം മറിഞ്ഞു.
വില റോക്കറ്റ് പോലെ
ഓണത്തിന് ആഴ്ചകൾക്ക് മുമ്പ് തന്നെ വിപണിയിൽ സർവ്വതും വില വർദ്ധിച്ചു. രണ്ടാഴ്ചക്കുള്ളിൽ അരി വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. പഞ്ചാസാരയ്ക്കാണ് ഇതിന് പുറമേ അപ്രതീക്ഷിത വിലക്കയറ്റം. മുൻ ധാരണയുള്ളതിനാൽ വിഭവങ്ങളുടെ എണ്ണമോ, അളവോ കുറയ്ക്കാൻ സാധിക്കില്ല. കടമെടുക്കുക മാത്രമാണ് ഇവരുടെ മുന്നിലെ പോംവഴി.
പച്ചക്കറിയും പിടിവിട്ടുപോയി
ചില സ്ഥലങ്ങളിൽ ഓണവിഭവങ്ങൾ ഒരുക്കാനുള്ള പച്ചക്കറി കിറ്റും നൽകിയിരുന്നു. പച്ചക്കറി വിലയും പിടിച്ചാൽ കിട്ടാത്തവിധമായത് പ്രതിസന്ധി ഇരട്ടിയാക്കുകയാണ്.
പലസാധനങ്ങളും ഒരുമാസം മുൻപേ എടുത്തുവച്ചു. പക്ഷേ, അവ സൂക്ഷിക്കാനുള്ള പാടാണ് ഇപ്പോൾ. കിറ്റ് തുടങ്ങുന്ന വിലയിൽ നിന്ന് ഒരു വർഷംകൊണ്ട് ഉണ്ടാകുന്ന വ്യത്യാസം വളരെ വലുതാണ്.
അനൂപ് കാക്കനാശേരി, സ്വാശ്രയ സംഘം പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |