സുൽത്താൻ ബത്തേരി: 1977 മുതൽ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്ന ചരിത്രമാണ് സുൽത്താൻ ബത്തേരി മണ്ഡലത്തിനുള്ളത്. എങ്കിലും രണ്ട് തവണ എൽ.ഡി.എഫ് വിജയക്കൊടി പാറിച്ചു. എന്നാൽ പട്ടികവർഗ സംവരണ മണ്ഡലമായതുമുതൽ കാറ്റ് വലത്തോട്ടായി. കോൺഗ്രസിലെ ഐ.സി ബാലകൃഷ്ണൻ കഴിഞ്ഞ മൂന്നുതവണയും വിജയിച്ചുകയറി. നാലാം അങ്കത്തിനും ഐ.സി ബാലകൃഷ്ണനാണ് യു.ഡി.എഫ് പോരാളി. എതിരാളി സി.പി.എമ്മിലെ എം.എസ്. വിശ്വനാഥൻ. കഴിഞ്ഞ തവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എസ്.വിശ്വനാഥനായിരുന്നു. പക്ഷേ, ഇത്തവണ മത്സരം കടുക്കുമെന്നാണ് വിലയിരുത്തൽ. 2,24,176 വോട്ടർമാരാണ് സുൽത്താൻ ബത്തേരി മണ്ഡലത്തിലുള്ളത്. 1,15,158 പേർ സ്ത്രീ വോട്ടർമാർ. എൽ.ഡി.എഫും യു.ഡി.എഫും അവകാശവാദവുമായി രംഗത്ത് വരുമ്പോൾ നിലമെച്ചപ്പെടുത്താൻ ഉറച്ചുതന്നെയാണ് എൻ.ഡി.എ. ബി.ജെ.പി സുൽത്താൻ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് എ.എസ്.കവിതയാണ് എൻ.ഡി.എ സ്ഥാനാർത്ഥി .
മുൻ ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണ വിഷയം. അതെസമയം ബ്രഹ്മഗിരി സൊസൈറ്റി നിക്ഷേപ തട്ടിപ്പ് ഉയർത്തി എൽ.ഡി.എഫിനെ പ്രതിരോധിക്കാനാണ് യു.ഡി.എഫ് നീക്കം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും കോട്ടങ്ങളും മുന്നണികളുടെ പ്രചാരണ വിഷയമാണ്.
മണ്ഡല ചരിത്രം
മൂന്നര പതിറ്റാണ്ടായി യു.ഡി.എഫ് ഭരിക്കുന്നു. 1977 ൽ കോൺഗ്രസിലെ കെ.രാഘവൻ മാസ്റ്ററിലൂടെ യു.ഡി.എഫിന്റെ വിജയയാത്രയ്ക്ക് തുടക്കം. 1982, 1987 കാലഘട്ടത്തിൽ കോൺഗ്രസിലെ കെ.കെ.രാമചന്ദ്രൻ മാസ്റ്റർ വിജയിച്ചു. 1991-ൽ കെ.സി.റോസക്കുട്ടി ടീച്ചർ എം.എൽ.എയായി. 1996-ൽ സിപിഎമ്മിലെ പി.വി.വർഗീസ് വൈദ്യരിലൂടെ എൽ.ഡി.എഫിന് ആദ്യവിജയം. 2001ൽ കോൺഗ്രസിലെ എൻ.ഡി.അപ്പച്ചനിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. 2006ൽ സി.പി.എമ്മിലെ പി.കൃഷ്ണപ്രസാദിലൂടെ ഒരിക്കൽകൂടി എൽ.ഡി.എഫിന്റെ കൈയിൽ. പട്ടികവർഗ സംവരണ മണ്ഡലമായതുമുതൽ തുടർച്ചയായി കോൺഗ്രസിലെ ഐ.സി.ബാലകൃഷ്ണൻ.
വോട്ടർമാർ
ആകെ- 2,24,176.
സ്ത്രീകൾ- 1,15,158.
പുരുഷൻമാർ- 1,09,018.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |