യു.ഡി.എഫിന് ബാലികേറാമലയാണ് ബാലുശ്ശേരിയെങ്കിലും ഇരുമുന്നണികൾക്കും നിർണായകമാണ് ഇത്തവണത്തെ ചിത്രം. വിജയിക്കാൻ മൂന്ന് മുന്നണികളും കാരണങ്ങൾ വ്യക്തമാക്കുമ്പോഴും മത്സരം എൽ.ഡി.എഫും യു.ഡി. എഫും തമ്മിലാണ്. പതിവിൽ വ്യത്യസ്തമായി എൻ.ഡി.എയും വിജയിക്കാനുറച്ചുതന്നെയാണ് പോരാട്ടം. വികസന കുതിപ്പും കിതപ്പും ബാലുശ്ശേരി വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിലെ സ്വർണ അപഹരണവും ബാലുശ്ശേരി ബൈപാസുമെല്ലാം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ്. സംസ്ഥാന സർക്കാരിന്റെയും മണ്ഡലത്തിലേയും വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് എൽ. ഡി. എഫ് വിജയം ഉറപ്പിക്കുന്നതെങ്കിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മേൽക്കോയ്‌മയും ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുമാണ് യു.ഡി.എഫിന്റെ ആയുധം. എന്നാൽ രണ്ട് മുന്നണികളേയും ജനം തള്ളുമെന്നും എൻ. ഡി. എ അധികാരത്താൽ വരുമെന്ന് അവരും ഉറപ്പിക്കുന്നു.
മണ്ഡല ചരിത്രം
1957ൽ മണ്ഡലം രൂപീകൃതമായതു മുതൽ 1970 ൽ ഒരു തവണ ഒഴികെ സോഷ്യലിസ്റ്റുകളും ഇടതു പക്ഷവുമാണ് ബാലുശ്ശേരിയിൽ വിജയിച്ചത്.
1957 ലും 60ലും പി.എസ് പിയിലെ ഇ. നാരായണക്കുറുപ്പും 65 ലും 67 ലും എസ്.എസ് പി യിലെ എം. കെ അപ്പുവും 1970 ൽ കോൺഗ്രസിലെ എ. സി. ഷൺമുഖദാസും 1977 ൽ ബി.എൽ. ഡിയിലെ പി.കെ. ശങ്കരൻകുട്ടിയും 1980 ൽ ഇടതുപക്ഷത്തെത്തിയ എ.സി ഷൺമുഖദാസ് 1980 ലും 1982 ലും 87ലും 1991ലും 1996 ലും 2001 ലും തുടർച്ചയായി 6 തവണ തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ എ.കെ. ശശീന്ദ്രനും 2011 മുതൽ പട്ടികജാതി സംവരണമായതോടെ 2011 ലും 2016 ലും പുരുഷൻ കടലുണ്ടിയും 2021 ൽ അഡ്വ. കെ. എം. സച്ചിൻ ദേവും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും നിലവിലെ എം.എൽ.എ സച്ചിൻ ദേവാണ് എൽ.ഡിഎഫ് സ്ഥാനാർത്ഥി. യു.ഡി എഫ് സ്ഥാനാർത്ഥി കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്
വി. ടി സൂരജും എൻ. ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി. കോഴിക്കോട് റൂറൽ ജില്ലാ സെക്രട്ടറി സി.പി. സതീശനുമാണ്.
വോട്ടർമാർ
സ്ത്രീകൾ ...... 1,17,199
പുരുഷന്മാർ .... 1,10,895
ട്രാൻസ് ജെൻഡർ... 2
ആകെ: 2 , 28,096
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |