കോഴിക്കോട്: വേനൽച്ചൂടിനെ വെല്ലുന്ന ആവേശച്ചൂടിൽ വിഷുവിപണി ഉണർന്നു. ഇത്തവണ വിഷു 'മാജിക് മഷ്റൂ'മിനൊപ്പം കളറാക്കാം. കത്തിച്ചു കഴിഞ്ഞാൽ വിവിധ നിറങ്ങളിൽ, മരം പോലെ വർണം തീർക്കുന്ന പൂക്കുറ്റിയാണിത്. മത്താപ്പിലും കമ്പിത്തിരിയിലും ഒതുങ്ങുന്നതല്ല ഇത്തവണത്തെ ട്രെൻഡ്. കാർട്ടൂൺ കഥാപാത്രങ്ങളുടെ പേരിൽ ഇറങ്ങുന്ന ചെറിയ പടക്കങ്ങൾ മുതൽ, എകെ 47, സെൽഫി സ്റ്റിക്ക്, ഗിറ്റാർ, ഹെലികോപ്റ്റർ, മാജിക് മഷ്റൂം, ചുറ്റിക പോലുള്ള മാർവൽ ഹാമർ തുടങ്ങിയവയാണ് വിപണിയിലെ താരം. വലിയ ശബ്ദമുണ്ടാക്കുന്ന ഗുണ്ടിനോടും മാലപ്പടക്കത്തോടും മുതിർന്നവർക്ക് പ്രിയം കൂടുമ്പോൾ, ശബ്ദമില്ലാതെ വർണവിസ്മയം തീർക്കുന്ന ഫാൻസി പടക്കങ്ങളോടാണ് യുവാക്കൾക്കും കുട്ടികൾക്കും താത്പര്യം. വിപണിയിലെ മറ്റൊരു താരം 'ഗ്രീൻ ക്രാക്കേഴ്‌സ്' ആണ്. ശബ്ദവും പുകയും കുറവാണെങ്കിലും കാണാൻ നല്ല മൊഞ്ചുള്ള ഇവയ്ക്ക് ഇത്തവണ ആവശ്യക്കാർ ഏറെയാണ്. റിമോട്ട് ഉപയോഗിച്ച് വരെ പൊട്ടിക്കാവുന്ന ആധുനിക പടക്കങ്ങൾ വരെയുണ്ട്. ഇവ കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യാനാവും.
പൊള്ളുന്ന വില
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പടക്കങ്ങളുടെ വിലയിൽ ഏകദേശം 10 ശതമാനം മുതൽ 20 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായാണ് വ്യാപാരികൾ പറയുന്നത്.പടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമായ ശിവകാശിയിലെ ഉൽപ്പാദനക്കുറവും അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവുമാണ് വിലക്കയറ്റം ഉയരാൻ കാരണമായത്.
പടക്ക വില
ചുരുട്ട്- 100
ലക്ഷ്മി ബോംബ് -200
സ്പാർക്ലർ- 80
പൂക്കുറ്റി-150
റോക്കറ്റ് -150 മുതൽ
നിലചക്രം-100
ഫാൻസി ലൈറ്റ് ബോക്സ് -500
മാലപ്പടക്കം-800
പുതിയ ഇനങ്ങൾ
മാജിക് മഷ്റൂം - 290
ഗിറ്റാർ - 250
ഹെലികോപ്റ്റർ -100
സെൽഫി സ്റ്റിക് -190
ഐ കോൺ - 250
ഫൺ മാക്സ് - 310
മാർവൽ ഹാമർ- 340
"ആഘോഷങ്ങൾക്കൊപ്പം സുരക്ഷയ്ക്കും ഇവിടെ വലിയ പ്രാധാന്യമാണ് നൽകുന്നത്..അംഗീകൃത കമ്പനികളിൽ നിന്നുള്ള പടക്കങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. പടക്കം പൊട്ടിക്കുമ്പോൾ കുട്ടികൾക്കൊപ്പം നിർബന്ധമായും മുതിർന്നവർ ഉണ്ടായിരിക്കണം."
ദീപക്, ശിവശക്തി ഫയർ വർക്സ് കാരപ്പറമ്പ്
ചൂടിൽ 'പൊരിഞ്ഞ്' വിഷുവിപണി
കോഴിക്കോട്: ചൂടിൽ വാടാതെ വിഷുവിന് തയ്യാറെടുത്ത് വിഷുവിപണി. നഗരത്തിൽ ചൂടും തിരക്കും ഏറുകയാണ്. മിഠായിത്തെരുവ് വഴിവാണിഭക്കാരും കയ്യടക്കിയതോടെ ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ വിഷുക്കോടി, മറ്റു സാധനങ്ങൾ എന്നിവ വാങ്ങാനെത്തുന്നവരാണ് കൂടുതലും. ഓട്ടുരുളികൾ, കൃഷ്ണവിഗ്രഹങ്ങൾ, പുതിയ ബെഡ്ഷീറ്റുകൾ, ചെരുപ്പുകൾ, ഫാൻസി ആഭരണങ്ങൾ, അടുക്കളയിലേക്കാവശ്യമായ വിവിധതരം പാത്രങ്ങൾ, സുഗന്ധവസ്തുക്കൾ എന്നിങ്ങനെ കണിയൊരുക്കാനുള്ള സാധനങ്ങളുടെ വിൽപ്പനയും തകൃതിയായി നടക്കുന്നുണ്ട്. പകൽ സമയത്തെ അസഹ്യമായ ചൂട് വിപണിയെ ചെറിയ തോതിൽ ബാധിക്കുന്നുണ്ടെങ്കിലും രാത്രി ഏറെ വൈകിയും വിപണി സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |