സുൽത്താൻ ബത്തേരി: ഗോവിന്ദമൂലചിറയുടെ നവീകരണത്തിന് ടൂറിസം വകുപ്പ് പച്ചക്കൊടി കാട്ടിയതോടെ ചിറ കയാക്കിംഗ് കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നെന്മേനി പഞ്ചായത്തുമായി സഹകരിച്ചാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. 76,15,000 രൂപയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. 60 ശതമാനം ടൂറിസം വകുപ്പും 40 ശതമാനം പഞ്ചായത്തുമാണ് ചെലവഴിക്കുന്നത്.
ചരിത്ര പ്രസിദ്ധമായ എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലനിരയുടെ കിഴക്കേചെരുവിലാണ് ഗോവിന്ദമൂല ചിറ. വിനോദ സഞ്ചാര വകുപ്പിന്റെ ഒരു പഞ്ചായത്തിൽ ഒരു ഡെസ്റ്റിനേഷൻ പദ്ധതിയിൽപ്പെടുത്തിയാണ് പദ്ധതി ഗോവിന്ദമൂല ചിറയിൽ നടപ്പാക്കുന്നത്. ബോട്ട് സവാരിയടക്കമുള്ള ആകർഷകമായ പദ്ധതികളാണ് ഇവിടെ ഒരുങ്ങുന്നത്. ചിറയ്ക്ക് ചുറ്റും സുരക്ഷാവേലി, കഫ്റ്റീരിയ, വിശ്രമ കേന്ദ്രം, കയാക്കിംഗ്,ടെന്റുകൾ, മീൻ പിടിത്തത്തിനുളള പ്രത്യേക ടെന്റുകൾ, കുട്ടികളുടെ പാർക്ക്, ട്രക്കിംഗ്, ബെഞ്ചുകൾ, നടപാതകൾ, വൈദ്യുതി അലങ്കാരങ്ങൾ എന്നിവയാണ് സജ്ജീകരിക്കുന്നത്.
ചിറയിൽ അപകടമരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്താൻ പഞ്ചായത്ത് തീരുമാനിച്ചത്. നിത്യേന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലനിരയിലെ ഗോവിന്ദമൂലയിലും സഞ്ചാരികളുടെ ഒഴുക്ക് അനുദിനം വർദ്ധിച്ചുവരുകയാണ്. വിനോദ ഉപാധിയിലൂടെ ടൂറിസത്തിൽ നിന്നുള്ള വരുമാന വർദ്ധനവ് കൂടിയാണ് പ്രതീക്ഷിക്കുന്നത്. ഗോവിന്ദമൂല വിനോദ സഞ്ചാര കേന്ദ്രമായി ഉയരുന്നതോടെ എടക്കൽ ഗുഹ, തൊവരിമലയിലെ എഴുത്തുപാറ, അമ്പലവയൽ ആർ.എ.ആർഎസ്, നെല്ലാറച്ചാൽ, ഫാന്റം റോക്ക്,ചീങ്ങേരിമല, മഞ്ഞപ്പാറ വ്യു പോയന്റ് , അമ്പലവയൽ ചരിത്രമ്യൂസിയം എന്നിവയെല്ലാം കോർത്തിണക്കി ഒരു ടൂറിസം കോറിഡോർ ആരംഭിക്കാനുള്ള നടപടികളും ടൂറിസംവകുപ്പും പഞ്ചായത്തും ചേർന്ന് നടപ്പാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |