തൃശൂർ : തൃപ്രയാർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പുഴക്കരയിലെ ദീപസ്തംഭവും ആറാട്ടുപുഴ പൂരം പുറപ്പാടിനോടനുബന്ധിച്ച് നിർമ്മിച്ച അലങ്കാരഗോപുരവും ചെളി വാരിതേച്ച് അലങ്കോലമാക്കി. പരാതിയെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്തിക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഇ.സന്തോഷ്‌കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരൻ എന്നിവരും സ്ഥലത്തെത്തി. അമ്പലക്കടവിനോട് ചേർന്ന് ദേവസ്വം ഭൂമിയിലെ ദീപസ്തംഭത്തിന്റെ മുകളിലാണ് ചെളി വാരി നിറച്ചത്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ കിഴക്കെകരയിൽ ആറാട്ടുപുഴ പൂരത്തിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന താത്കാലിക കവാടത്തിലാണ് ചിത്രങ്ങളുള്ളത്.
വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പ്രതിഷധിച്ചു. വിശദമായി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് തൃപയാർ ദേവസ്വം മാനേജർ അന്തിക്കാട് പൊലീസിൽ പരാതി നൽകി. തൃപ്രയാർ കിഴക്കേനട പൂരാഘോഷ കമ്മിറ്റി ഇത്തവണത്തെ പൂരം പുറപ്പാട് ചടങ്ങുകളുടെ ഭാഗമായി സ്ഥാപിച്ചതാണ് അലങ്കാര ഗോപുരം.
നാമജപ ഘോഷയാത്ര
സാമൂഹികദ്രോഹികളുടെ വിളയാട്ടത്തിൽ പ്രതിഷേധിച്ച് ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ പ്രതിഷേധ നാമജപ ഘോഷയാത്ര നടത്തി. കിഴക്കേ നടയിൽ നിന്നാരംഭിച്ച പ്രകടനം തൃപ്രയാർ സെന്ററിലെത്തിയ ശേഷം മടങ്ങി ക്ഷേത്രനടയിൽ സമാപിച്ചു. സ്വാമി തേജസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ഇ.ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സി.സി.മുകുന്ദൻ, പഞ്ചായത്തംഗം ശ്രീകേഷ് എസ്.ചന്ദ്രൻ, പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് വിനു നടുവത്തേരി, പി.മാധവ മേനോൻ, ധീവരസഭ പ്രസിഡന്റ് ജോഷി ബ്ലാങ്ങാട്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.മാധവമേനോൻ, യു.പി.കൃഷ്ണനുണ്ണി, ഇ.പി.ഹരീഷ് എന്നിവർ നേതൃത്വം നൽകി.
ഇത്തരം പ്രവൃത്തികൾ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനും മതസ്പർദ്ധ വളർത്താനുള്ള ബോധപൂർവമായ ശ്രമമാണ്. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.
കെ.രവീന്ദ്രൻ
പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ്.
കഞ്ചാവ്-മയക്കുമരുന്ന് മാഫിയ വിളയാട്ടം
പെരിങ്ങോട്ടുകര : തൃപ്രയാർ ക്ഷേത്രത്തിന്റെ കിഴക്കെക്കരയിലെ സരയൂ തീരം സാമൂഹികദ്രോഹികളുടെ വിളനിലം. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് ഭീഷണിയാണ് ഇക്കൂട്ടർ. സരയൂ തീരത്തോട് ചേർന്ന് താന്ന്യം പഞ്ചായത്തിലെ കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുണ്ടെങ്കിലും ആർക്കും കടന്നുചെല്ലാൻ സാധിക്കാത്ത വിധം സാമൂഹികവിരുദ്ധർ പ്രദേശം കൈയടക്കി വെച്ചിരിക്കുകയാണ്. കഞ്ചാവ്-മയക്കുമരുന്ന് മാഫിയയുടെ താവളമാണിതെന്നും നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങളാണ് ഇവിടെയെത്തുന്നത്. അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായി പരാതിയുണ്ട്. സാമൂഹിക ദ്രോഹികളെ അമർച്ച ചെയ്യാൻ ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന് പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് രാത്രികാല പട്രാളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |