
ന്യൂഡൽഹി: ആകാശ് ആനന്ദിനെ പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും ഒഴിവാക്കി ബി.എസ്.പി നേതാവ് മായാവതി.
മായാവതി തന്റെ രാഷ്‌ട്രീയ പിൻഗാമിയെന്ന് പ്രഖ്യാപിച്ചിരുന്നത് മരുമകനും പാർട്ടി ദേശീയ കോർഡിനേറ്ററുമായ ആകാശിനെയാണ്.
സംഘടനാ ശക്തി ദുർബലപ്പെടുത്തുന്ന തരത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾ ആരോപിച്ചാണ് നടപടി. ലക്നൗവിൽ നടന്ന പാർട്ടി യോഗം ആകാശിന്റെ പിതാവും മായാവതിയുടെ ഇളയ സഹോദരനുമായ ആനന്ദ് കുമാറിനെയും രാജ്യസഭാ എംപി റാംജി ഗൗതമിനെയും പുതിയ ദേശീയ കോർഡിനേറ്റർമാരായി നിയമിച്ചു.
താൻ ജീവിച്ചിരിക്കെ പാർട്ടിയിൽ പിൻഗാമി ആവശ്യമില്ലെന്ന് മായാവതി വ്യക്തമാക്കി. ബി.എസ്.പിയെ ഉത്തർപ്രദേശിലും ദേശീയ തലത്തിലും വികസിപ്പിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിനെ സ്ഥാപകൻ കാൻഷിറാം എതിർത്തിരുന്നില്ല. എന്നാൽ അവർ പാർട്ടിക്കോ പ്രസ്ഥാനത്തിനോ ദോഷം വരുത്തിയാൽ ഉടൻ നീക്കം ചെയ്യുമെന്ന് കാൻഷി റാം വ്യക്തമാക്കിയിരുന്നു. താനും ഇതേ നിലപാടാണ് തുടരുന്നതെന്ന് മായാവതി വിശദീകരിച്ചു.
ആകാശ് ആനന്ദിന്റെ ഭാര്യാ പിതാവ് സിദ്ധാർത്ഥിനെ പാർട്ടിയിൽ നിന്ന് അടുത്തിടന പുറത്താക്കിയിരുന്നു. സിദ്ധാർത്ഥിന്റെ മകൾ പ്രഗ്യയാണ് ആകാശിന്റെ ഭാര്യ. ആനന്ദിനെ ഉപയോഗിച്ച് സിദ്ധാർത്ഥ് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയെന്ന് മായാവതി ആരോപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്നും ആനന്ദിനെതിരെ സമാനമായ രീതിയിൽ നടപടിയെടുത്തിരുന്നു. എന്നാൽ പിന്നീട് ദേശീയ കോർഡിനേറ്റർ പദവിയിൽ തിരികെ നിയമിച്ചു. 2023 ഡിസംബർ 10-നാണ് മായാവതി ആകാശ് ആനന്ദിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |