മോഹൻലാൽ സിനിമയിലേക്ക് കടന്നുവന്നത് സുന്ദരനും സുമുഖനും സൽഗുണസമ്പന്നനുമായ വീരനായക പരിവേഷത്തോടെയല്ല. തോളു താഴ്ത്തി ഒരു വശത്തേക്ക് ചെരിഞ്ഞുള്ള ആ നടത്തം ചില പ്രേക്ഷകർക്കെങ്കിലും സ്വീകാര്യമായിരുന്നില്ല. നെഞ്ചുവിരിച്ചും മീശ പിരിച്ചും സിക്സ് പാക് കാട്ടിയും നടന്നു വരുന്ന നായകനെ കയ്യടിച്ചു വരവേൽക്കുന്ന ശീലമുള്ള മലയാളി പ്രേക്ഷകൻ പിന്നെയെപ്പോഴാണ് തങ്ങളുടെസ്വന്തം ലാലേട്ടനായി ഈ നടനെ ഹൃദയത്തിലേറ്റിയത്? പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ആരാധകർ എഴുന്നേറ്റു നിന്നു കയ്യടിച്ചു പോകുന്ന ചില നടത്തങ്ങൾ ലാലേട്ടന്റെ പ്രസക്തിയെ അടിവരയിട്ടു കാട്ടുന്നുണ്ട്. അഭിനയം എന്നാൽ മുഖത്തു വരുത്തുന്ന ഭാവഭേദങ്ങൾ മാത്രമല്ല കഥാപാത്രമായി മാറുമ്പോഴുള്ള ശരീര ഭാഷാ വ്യതിയാനങ്ങൾ കൂടി ചേർന്നതാണ് എന്നു ചിന്തിച്ചുറപ്പിച്ചോ പഠിച്ചു പരിശീലിച്ചോ അല്ല മോഹൻലാൽ അഭിനയിക്കുന്നത്, കഥാപാത്രമായി മാറുമ്പോൾ സ്വാഭാവികമായി കൈവരുന്ന, intuitions എന്നു പറയാവുന്ന, സൂചനകളിലൂടെ സ്വയം സഞ്ചരിച്ചു കൊണ്ടാണ്.
ലൂസിഫർ സിനിമയിലെ ഒരു രംഗം ഇത് സാക്ഷ്യപ്പെടുത്തുന്നു. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവ് തന്റെ ഗോഡ് ഫാദർ ആയ പി.കെ. രാംദാസിന്റെ മൃതദേഹം കണ്ട് ആദരാഞ്ജലിയർപ്പിക്കാനായി എത്തുമ്പോൾ പൊലീസ് മേധാവി കാർ തടഞ്ഞ് അകത്തേക്ക് പ്രവേശനം നിഷേധിക്കുന്ന രംഗം. ഹീറോയിസമല്ല അവിടെ ആവശ്യം, വൈകാരിക സാന്ദ്രത ശക്തമാവുന്ന തരത്തിലുള്ള പ്രതികരണമാണ് എന്ന സംവിധായകന്റെ തിരിച്ചറിവിൽ സ്റ്റീഫൻ നെടുമ്പള്ളി കാറിൽ നിന്നിറങ്ങി കാൽനടയായി യാത്ര തുടരുന്നു. ആ നടത്തത്തിന്റെ ഗാംഭീര്യം മാത്രമല്ല ആ രംഗത്തെ പൊലിപ്പിക്കുന്നത്. അതുവരെ പൊലീസിന്റെ ആജ്ഞയനുസരിച്ച് കൃത്യമായ വരികളിൽ മിണ്ടാതെ നിന്നിരുന്ന അണികൾ തങ്ങളുടെ നേതാവിനെ കണ്ട മാത്രയിൽ എല്ലാം മറന്ന് നമ്മുടെ സ്റ്റീഫനച്ചായൻ എന്നാർത്തു വിളിച്ച് പിന്നാലെ പായുന്നതിന്റെ മനഃശാസ്ത്രം കൂടിയാണ്. ഒരു നേതാവ് എങ്ങിനെയാണ് അണികളുടെയുള്ളിൽ 'ഞങ്ങളുടെ സ്വന്തം" എന്ന സ്ഥാനം നേടുന്നത് എന്നതിന്റെ ദൃശ്യപരമായ ആവിഷ്കാരത്തിന് ലാലേട്ടന്റെ നടത്തം നൽകുന്ന സംഭാവനയാണ് ഇവിടെ എടുത്തു പറയേണ്ടത്.
ദൃശ്യം 2 സിനിമയിലുമുണ്ട് മോഹൻലാലിന്റെ ഒരു പ്രത്യേക നടത്തം. ഒരു നടത്തത്തിലൂടെ, നടക്കുന്ന ശൈലിയിലൂടെ പലതും പറയാതെ പറയുന്ന സൂത്രവിദ്യ ഈ രംഗത്തിനും നൽകുന്നുണ്ട് ഒരധികമാനം. വളരെക്കാലം മുമ്പു തന്നെ പിഴവുകൾ ഇല്ലാത്ത വിധം തയ്യാറാക്കിയ തെളിവുകൾ നിരത്തി കോടതിയിൽ തന്റെ നിരപരാധിത്വം സ്ഥാപിച്ചെടുത്ത് സ്വതന്ത്രനായി പുറത്തിറങ്ങുന്ന ജോർജുകുട്ടി കോടതി വരാന്തയിലൂടെ നടന്നു വരുന്ന രംഗം. അന്വേഷണ ഉദ്യോഗസ്ഥരുടെ തലപ്പത്തുള്ള ഐ.ജി. തോമസ് ബാസ്റ്റിൻ എതിരെ നടന്നു വരുന്നത് കണ്ടു കൊണ്ടുള്ള ആ നടത്തം ജയത്തിന്റെ അഹന്തയോടെയുള്ളതല്ല മറിച്ച് ഒരു ക്ഷമാപണത്തിന്റേതായ വിനയവും അതിജീവനത്തിന്റേതായ ആകാംക്ഷയും കൂടിക്കലർന്ന ഒന്നാണ്. തന്റെ നിവൃത്തികേട് കൊണ്ടു മാത്രം നിയമവ്യവസ്ഥയെ ചോദ്യം ചെയ്യേണ്ടി വന്നതിന്റെ അപരാധബോധം കൂടി അതിൽ വായിച്ചെടുക്കാവുന്നതാണ്. ഒരു സാധാരണക്കാരന്റെ മുന്നിൽ നിയമവും പദവിയും അർത്ഥശൂന്യമാവുന്നതു കണ്ടതിലെ ഈർഷ്യയും സഹപ്രവർത്തകയുടെ താപവും കോപവും ഉൾക്കൊണ്ടു തോന്നുന്ന ഒരു തരം പ്രതികാരദാഹവും ആളിക്കത്തി തിളച്ചുമറിയുന്ന മുരളി ഗോപിയുടെ നടത്തത്തിന് ഒരു നേർ contrast ആണ് ലാലേട്ടന്റെയീ നടത്തം. വിരുദ്ധ ധ്രുവങ്ങളിൽ നിന്ന് ജീവിതത്തെ കാണുന്ന, നിയമത്തെ അപഗ്രഥനം ചെയ്യുന്ന, രണ്ടു പേർ പരസ്പരം നോക്കാതെ, അപരിചിതരെപ്പോലെ എന്നാൽ ഏറ്റവും സൂക്ഷ്മമായി അന്യോന്യമറിഞ്ഞു കൊണ്ട്, കടന്നുപോകുന്ന രംഗത്തിന് ആവശ്യമായ നീളവും ആഴവും സംവിധായകൻ നൽകിയിരിക്കുന്നു. ദൃശ്യം 2 വിന്റെ ക്ലൈമാക്സ് ഹൈലൈറ്റ് ആയി ഞാൻ കാണുന്നതും ഇതു തന്നെ.
മറ്റൊരു സിനിമാ രംഗം കൂടി ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഒരു അയ്യോ പാവം കഥാപാത്രം തൊട്ടടുത്ത രംഗത്തിൽ തന്റേടവും താൻ പോരിമയമുള്ള ഒരാളായി പരിവർത്തനം ചെയ്യുന്നത് 20-20 എന്ന സിനിമയിലെ രസകരമായ രംഗമാണ്. കൊലപാതകക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുന്ന ദേവൻ എന്ന സാധാരണക്കാരന്റെ നിരപരാധിത്വം തെളിയിക്കുന്ന പ്രമുഖ വക്കീലായി മമ്മൂട്ടി ഗംഭീരപ്രകടനം നടത്തി കയ്യടി നേടുന്നതിന്റെ തൊട്ടുപിന്നാലെയാണ് മോഹൻലാൽ ഒരൊറ്റ നടത്തത്തിലൂടെ centrestage നടൻ ആയി സ്വയം അവരോധിക്കുന്നത്. എങ്ങിനെയോ ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്ന പാവത്താന്റെ ശരീര ഭാഷ കാറ്റിൽ പറത്തിക്കൊണ്ട് ലാൽ അനുയായികൾ കൊണ്ടു കൊടുക്കുന്ന ചെരിപ്പും വാച്ചും കണ്ണടയുമെല്ലാം വാങ്ങിയണിഞ്ഞ് സമ്പന്നന്റേതായ അധികാര ഗർവ്വിലേക്ക് കൂടുമാറുന്നത് കണ്ട് അന്തം വിട്ടു പോകുന്നത് വക്കീൽ മാത്രമല്ല,പ്രേക്ഷകരും കൂടിയാണ്. മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടന്മാരും വേഷമിട്ട 20-20 അവർ പരസ്പരം മത്സരിച്ചഭിനയിച്ച് ഒരു 'സംഭവം" ആക്കി മാറ്റിയത് പ്രേക്ഷകർ ഓർക്കുന്നുണ്ടാവും. ഈ ഒരു രംഗം കഥാഗതിയിലെ വഴിത്തിരിവു കൂടിയാണ്.
ഒരു നടൻ ജനത്തിന്റെ പ്രതീക്ഷയ്ക്ക് ഒത്തുയരുമ്പോഴാണ് താരമായി മാറുന്നത്. അജ്ഞാതവും അനിർവചനീയവുമായ ഒരാത്മ ബന്ധം ഉടലെടുക്കുന്നു, തങ്ങളുടെ പ്രശ്നങ്ങൾ ഇറക്കി വെയ്ക്കാനൊരു തണൽ മരമായി താരം മാറുന്നു... എവിടെയോ ഒരു ഇന്ദ്രജാലം പ്രവർത്തിയ്ക്കുന്നതാവാം, കലയുടെ, ക്രിയാത്മകതയുടെ പൊരുൾ അതു തന്നെയല്ലേ ?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |