ഇടവ: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് മദ്ധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അയിരൂർ പൊലീസിന്റെ പിടിയിലായി. അയിരൂർ സ്വദേശി സതീശനെ ആക്രമിച്ച അയിരൂർ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ ഞണ്ട് ശ്യാം എന്ന ശ്യാമാണ് (25) അറസ്റ്റിലായത്. മേയ് 25നായിരുന്നു സംഭവം.
സതീശനിൽ നിന്ന് ശ്യാം വാങ്ങിയ പണം മാസങ്ങളായിട്ടും തിരികെ നൽകിയിരുന്നില്ല. ഇരുവരും തോണിപ്പാറ ആശുപത്രിക്ക് സമീപം നേരിൽ കാണുകയും പണം തിരികെ ചോദിച്ചപ്പോൾ ശ്യാം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. ശ്യാം കൈയിൽ കരുതിയിരുന്ന വെട്ടുകത്തിയുടെ പിടിഭാഗം കൊണ്ട് സതീശന്റെ കവിളിൽ ആഞ്ഞടിക്കുകയും ഇടിയുടെ ആഘാതത്തിൽ പല്ല് ഇളകുകയും ചെയ്‌തു. സതീശന്റെ ഇടതുകണ്ണിന്റെ ഭാഗത്തും തോളിലും ഇടിച്ചു. ആക്രമണത്തിൽ തോളിന് പരിക്കേറ്റതിന് പുറമേ സതീശന്റെ കാഴ്ചയ്‌ക്ക് മങ്ങലുണ്ടായി.
സംഭവശേഷം ഒളിവിൽ പോയ ശ്യാമിനെ പൊലീസ് പിടികൂടുകയായിരുന്നു. സമാനമായ മറ്റൊരു അടിപിടിക്കേസും ശ്യാമിന്റെ പേരിലുണ്ട്. തോണിപ്പാറ കായലിൽ കക്കവാരൽ തൊഴിലാളിയായ ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |