തിരുവല്ല: കൊട്ടിഘോഷിച്ച് നഗരസഭ ആരംഭിച്ച ഷീ ലോഡ്‌ജ് നിർമ്മിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും തുറന്നു കൊടുത്തിട്ടില്ല. രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ഷീ ലോഡ്‌ജിൽ വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാൻ നഗരസഭാ അധികൃതർക്ക് സാധിക്കാത്തതിനാൽ പ്രതിഷേധം ശക്തമാണ്. 2022 ഏപ്രിൽ 30ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് ഉദ്ഘാടനം ചെയ്തത്. 40 ലക്ഷം രൂപ ചെലവാക്കി ഒന്നാം ഘട്ടമാണ് പൂർത്തിയാക്കിയത്. അടുത്ത ഘട്ടത്തിൽ 40 ലക്ഷം രൂപ കൂടി മുടക്കി രണ്ടാമത്തെ നില പൂർത്തിയാക്കാനാണ് ഉദ്ദേശം. പൂർത്തിയായ കെട്ടിടത്തിൽ ഒരു മുറി, 4 പേർക്ക് വീതം താമസിക്കാവുന്ന 2 ഡോർമിറ്ററി, അടുക്കള, ഡൈനിംഗ് ഹാൾ, ഓഫീസ് മുറി, പൊതുടോയ്ലെറ്റ് , വരാന്ത, ചുറ്റുമതിൽ എന്നിവയുണ്ട്. മുറിയും ഡോർമിറ്ററികളും ഓഫീസ് മുറിയും അറ്റാച്ച്ഡ് ആണ്. നഗരസഭാ സ്വാകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ. ടി.സി. ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് സമീപമാണ് ഷീ ലോഡ്‌ജ് നിർമ്മിച്ചിട്ടുള്ളത്. സ്ത്രീകളോടൊപ്പം എത്തുന്ന 12വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും ഷീ ലോഡ്‌ജിൽ താമസ സൗകര്യം ലഭിക്കുമെന്നും ഷീ ലോഡ്‌ജിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീ യൂണിറ്റ് നടത്തുമെന്നും തുടക്കത്തിൽ നഗരസഭ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്രയും സൗകര്യങ്ങൾ ഒരുക്കിയെങ്കിലും രണ്ടു വർഷമായി ഉപയോഗമില്ലാതെ കിടക്കുകയാണ്.
സാമൂഹ്യവിരുദ്ധരുടെ താവളം
വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന വനിതകൾക്ക് അന്തിയുറങ്ങാനും വിശ്രമിക്കാനും ലക്ഷ്യമിട്ട ലോഡ്‌ജിന്റെ പ്രവർത്തനം തുടങ്ങിയില്ലെങ്കിലും സാമൂഹ്യ വിരുദ്ധർ ഇവിടെ താവളമാക്കി കഴിഞ്ഞു. ലഹരി വിൽപ്പനക്കാരും ഇവിടെ കേന്ദ്രീകരിച്ചുള്ള ഇടപാടുകൾക്ക് ഒളിസങ്കേതമാക്കിയിരിക്കുകയാണ് ലോഡ്‌ജ്. രാത്രികാലങ്ങളിൽ അനാശാസ്യ പ്രവർത്തനവും ഇവിടെ നടക്കുന്നതായി പരാതിയുണ്ട്. ലക്ഷങ്ങൾ മുടക്കിയ ഈ സംരംഭം പ്രയോജനപ്പെടുത്താൻ നഗരസഭയ്ക്ക് ഇതുവരെയായി കഴിയാത്തതിൽ വിവിധ വനിതാ സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
ഷീ ലോഡ്‌ജിൽ മറ്റു സൗകര്യങ്ങൾ കൂടി ഒരുക്കിയശേഷം തുറന്നു പ്രവർത്തിക്കും.
ജോസ് പഴയിടം
(നഗരസഭാ വൈസ് ചെയർമാൻ)
................................
ഒന്നാംഘട്ടത്തിന് ചിലവ് 40 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |