ന്യൂഡൽഹി: ഇരുപത്തിയൊമ്പത് ദിവസത്തെ യാത്രയ്‌ക്ക് ശേഷം ഇന്ത്യയുടെ ചന്ദ്രപര്യവേഷ വാഹനമായ ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഭൂമിയുടെ ഭ്രമണപഥം വിട്ട്, അഞ്ചു ദിവസമായി ചാന്ദ്രവലയത്തിലേക്കു നീങ്ങുന്ന ചന്ദ്രയാൻ ഇന്നു രാവിലെ 9.02ഓടെ വേഗം കുറച്ച് ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ചു. ഇതോടെ ദൗത്യത്തിലെ സങ്കീർണമായ പ്രക്രിയ വിജയിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു.
ചന്ദ്രന്റെ ആകർഷണ പരിധി 65,000 കിലോ മീറ്ററാണ്. ഇതിനടുത്ത് എത്തിച്ച പേടകത്തെ ഇന്ന് രാവിലെയോടെ ദ്രവ എൻജിൻ ജ്വലിപ്പിച്ച് മോട്ടോർ വിപരീതദിശയിൽ ചലിപ്പിച്ചു. വേഗം കുറഞ്ഞ്, പതുക്കെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്കു കടന്ന പേടകം അതിനെ ഭ്രമണം ചെയ്തു തുടങ്ങും. നാളെ വീണ്ടും എൻജിൻ ജ്വലിപ്പിച്ച് ഭ്രമണപഥം ശരിയാക്കും. ഇങ്ങനെ 28,30,സെപ്തംബർ ഒന്ന് തീയതികളിലും എൻജിൻ ജ്വലിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യുക. സെപ്തംബർ എഴിനു പുലർച്ചെ 1.30 നും 2.30-നും ഇടയ്‌ക്ക് പേടകം ചന്ദ്രോപരിതലത്തിന് നൂറു കിലോമീറ്റർ അടുത്തെത്തും. പിന്നീടാണ് പേടകത്തിൽ നിന്ന് പുറത്തേക്കു വരുന്ന ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ജൂലായ് 22 ന് യാത്ര തുടങ്ങിയ പേടകം 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തുക.ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണിൽ റോവർ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |